കോഴിക്കോട്: 'ഉദയ'ത്തിൽ ഗവർണർ എത്തും മുമ്പുതന്നെ ഗവർണറെ കാണാനും സംസാരിക്കാനുമായി അന്തേവാസികൾ ഇരിപ്പിടങ്ങളിൽ ഇടംപിടിച്ചിരുന്നു. 'കണ്ടുകൊണ്ടേൻ നാൻ വന്തത് യാരെന്ന് കണ്ടുകൊണ്ടേൻ' എന്നു തുടങ്ങുന്ന തമിഴ് പാട്ടുപാടിക്കൊണ്ടാണ് പൊന്നുച്ചാമി ഗവർണറെ കണ്ട സന്തോഷം പങ്കുവെച്ചത്. ഒന്നര വർഷമായി താൻ ഇവിടെ കഴിയുകയാണെന്ന് പറഞ്ഞ പൊന്നുച്ചാമി പണം ഉണ്ടാക്കാൻവേണ്ടി നാടുവിട്ടതാണെന്നും തന്‍റെ സാമ്പത്തികമെല്ലാം നഷ്ടമായെന്നും പറഞ്ഞു. ഉദയത്തിന്‍റെ മുറ്റത്ത് താൻ കൃഷി നടത്തി ഉണ്ടാക്കിയ പച്ചക്കറികൾ വിറ്റ് 1600 രൂപ സമ്പാദിച്ചെന്നും കൂടുതൽ പണം സമ്പാദിച്ച് നാട്ടിലേക്ക് പോകണമെന്നും പൊന്നുച്ചാമി ഗവർണറോട് പറഞ്ഞു. പൊന്നുച്ചാമി നാട്ടിലേക്ക് പോകുംമുമ്പ് കൃഷിപ്പണി മറ്റു സഹവാസികളെ പഠിപ്പിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. പഠിപ്പിച്ചുകൊടുക്കുമെന്ന് പൊന്നുച്ചാമിയും. കൃഷിയിൽ തനിക്ക് വേണ്ടസാധനങ്ങളെല്ലാം എത്തിച്ചുതരുന്ന ഡെപ്യൂട്ടി കലക്ടർ അനിത കുമാരിക്കു വേണ്ടിയും പൊന്നുച്ചാമി പാട്ടുപാടി. രണ്ടു വർഷമായി ഉദയത്തിൽ താമസിക്കുന്ന നടക്കാവ് സ്വദേശിയായ പത്മരാജൻ ഇവിടെ എല്ലാം സൗജന്യമായി കിട്ടുന്നുണ്ടെന്ന് അറിയിച്ചു. നല്ല സന്തോഷത്തോടെയും സുഖത്തോടെയുമാണ് ഇവിടെ കഴിയുന്നതെന്നും സന്തോഷംകൊണ്ട് വാക്കുകൾ കിട്ടുന്നില്ലെന്നും പത്മരാജൻ ഗവർണറോട് പറഞ്ഞു. ഒന്നര വർഷമായി ഉദയത്തിൽ കഴിയുന്ന ഉത്തമൻ തന്‍റെ കുടുംബവും സാമ്പത്തികവുമെല്ലാം നഷ്ടമായി എന്നും എന്നാലും മനസ്സ് തകർന്നിട്ടില്ലെന്നും പറഞ്ഞു. ഇനിയും മുന്നോട്ടു പോകണം. തനിക്ക് ഒപ്പമുള്ളവർക്കും അതിന് സാധിക്കണം. ഡെപ്യൂട്ടി കലക്ടർ അനിത കുമാരി സഹോദരിയെപ്പോലെയാണെന്നും അവരെ തങ്ങൾക്ക് കിട്ടിയത് ദൈവകൃപകൊണ്ടാണെന്നും ഉത്തമൻ പറഞ്ഞു. ഇത്ര സമാധാനത്തിൽ കഴിയാമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ലെന്നാണ് സണ്ണി ജോസഫിന് പറയാനുണ്ടായിരുന്നത്. വടക്കേ ഇന്ത്യയിൽനിന്ന് ജോലിക്കായി വന്നതായിരുന്നു. ലോക്ഡൗണിൽ എന്തുചെയ്യണമെന്നറിയാതെ കുടുങ്ങി. കോവിഡ് വന്ന് മെഡിക്കൽ കോളജിൽ അഡ്മിറ്റായി. പിന്നീടാണ് ഉദയത്തിൽ എത്തിയത്. മാതാപിതാക്കൾ മരിച്ചശേഷം സ്നേഹം അനുഭവിച്ചത് ഉദയത്തിൽനിന്നാണെന്നും സണ്ണി പറഞ്ഞു. എല്ലാവരുടെയും സംസാരം ശ്രദ്ധയോടെ കേട്ട ഗവർണർ അവരെ പ്രോത്സാഹിപ്പിക്കുകയും ഉദയത്തിന്‍റെ പ്രവർത്തനത്തിൽ സന്തോഷമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഉദയത്തിന്‍റെ സൗകര്യങ്ങളെല്ലാം നടന്നു കണ്ടു. ഉദയത്തിന്‍റെ അയൽവാസി സരസ്വതി നൽകിയ നിവേദനവും സ്വീകരിച്ച് ജീവനക്കാർക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത് ഉച്ചയോടെ യാത്രപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.