മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളം മുടങ്ങിയതിനെത്തുടർന്ന് ടാങ്കറുകളിൽ വെള്ളം എത്തിച്ചപ്പോൾ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളം മുടങ്ങി രോഗികൾ വലഞ്ഞു. ഇന്നലെ ഉച്ചക്ക് ശേഷമാണ് വാർഡുകളിൽ വെള്ളം മുടങ്ങിയത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിനു മുന്നിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടിയതാണ് വെള്ളം മുടങ്ങാനിടയാക്കിയത്.
വാർഡുകളിൽ വെള്ളം മുടങ്ങിയതോടെ പ്രാഥമികാവശ്യങ്ങൾക്ക് വെള്ളം കിട്ടാതെ രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു. കൂട്ടിരിപ്പുകാർ സമീപത്തെ കടകളിൽവരെ വെള്ളമന്വേഷിച്ച് അലയുന്ന അവസ്ഥയായി. ഇതോടെ ജല അതോറിറ്റി ടാങ്കറുകളിൽ വെള്ളമെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു.
ടാങ്കറുകളിൽ നിന്ന് ബക്കറ്റുകളിൽ വെള്ളം ശേഖരിച്ച് മുകൾ നിലയിലുള്ള വാർഡുകളിലേക്ക് കയറ്റിക്കൊണ്ടുപോവുകായിരുന്നു കൂട്ടിരിപ്പുകാർ. പ്രായമായവരും അസുഖബാധിതരുമായ കൂട്ടിരിപ്പുകാരെ ഇത് വെള്ളംകുടിപ്പിച്ചു. എന്നാൽ, വെള്ളം ശേഖരിക്കാൻ ആളുകൾ ബക്കറ്റ് തേടിയിറങ്ങിയതോടെ ബക്കറ്റ് കച്ചവടക്കാർക്ക് ചാകരയായി. പരിസരത്തെ കടകളിൽ നിന്ന് നൂറുകണക്കിന് ബക്കറ്റുകളാണ് വൈകീട്ട് വിറ്റഴിഞ്ഞത്. വെള്ളവിതരണം രാത്രിയോടെ താൽക്കാലികമായി പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.