പാർട്ടിയാണ് ജാതി കളിച്ചത്; വീണ്ടും വിമർശനവുമായി എസ്. രാജേന്ദ്രൻ ഇടുക്കി: പ്രാഥമിക അംഗത്വത്തിൽനിന്ന് തന്നെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള കാരണങ്ങൾ നിരത്തി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി പുറത്തിറക്കിയ വാർത്തക്കുറിപ്പിന് പിന്നാലെ പാർട്ടിക്കെതിരെ നിശിതവിമർശനവുമായി മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. ദേവികുളത്തെ സി.പി.എം സ്ഥാനാർഥി എ. രാജയെ താൻ ജാതി പറഞ്ഞ് തോൽപിക്കാൻ ശ്രമിച്ചെന്ന ജില്ല നേതൃത്വത്തിന്റെ ആരോപണത്തിന് ജാതി നോക്കി സ്ഥാനാർഥിയെ തീരുമാനിച്ചത് പാർട്ടിയാണെന്ന് രാജേന്ദ്രൻ തിരിച്ചടിച്ചു. ശനിയാഴ്ച വാർത്തസമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി നിലപാടുകൾക്കെതിരെ പ്രവർത്തിച്ചു, കമ്യൂണിസ്റ്റുകാരന്റെ ധാർമികതയും മൂല്യങ്ങളും നഷ്ടപ്പെടുത്തി, ജില്ലയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽനിന്ന് വിട്ടുനിന്നു, സ്ഥാനമാനങ്ങൾ നൽകിയ പാർട്ടിയെ തോൽപിക്കാൻ ശ്രമിച്ചു തുടങ്ങിയവയായിരുന്നു രാജേന്ദ്രനെതിരെ പാർട്ടി ചൂണ്ടിക്കാട്ടിയ പ്രധാന കുറ്റങ്ങൾ. എന്നാൽ, തനിക്കെതിരെ പാർട്ടി നിയോഗിച്ച അന്വേഷണ കമീഷന്റെ കണ്ടെത്തലുകൾ ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി നടപടിക്കെതിരെ അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്നില്ല. രാഷ്ട്രീയ പ്രവർത്തനം നിർത്തുകയാണ്. സി.പി.ഐയിലേക്കോ ബി.ജെ.പിയിലേക്കോ പോകില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.