കോഴിക്കോട്: 2018 ഫെബ്രുവരിയിൽ കോഴിക്കോട് നടന്ന ദേശീയ സീനിയർ വോളി ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടിൽ നടക്കാവ് പൊലീസ് കേസെടുത്ത സംഭവത്തിൽ പങ്കില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി എം. മെഹബൂബ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്രമക്കേട് നടന്നുവെന്ന അന്യായക്കാരന്റെ വാദത്തിൽ അന്വേഷണം നടത്തണമെന്നും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അത് നടത്തിയവരുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സീനിയർ വോളിക്ക് കോഴിക്കോട് ആതിഥ്യമരുളിയപ്പോൾ സ്വാഗതസംഘം രൂപവത്കരണത്തിൽ പങ്കെടുത്തവരുടെ നിർബന്ധത്തെ തുടർന്ന് ചെയർമാനെന്ന ആലങ്കാരിക പദവി ഏറ്റെടുത്തത്. ചെയർമാൻ എന്ന നിലയിൽ സാമ്പത്തികമായി ഒരു ഇടപാടിലും പങ്കാളിയായിട്ടില്ല. പണവുമായി ബന്ധപ്പെട്ട രേഖകളിലൊന്നിലും ഒപ്പിടുകയും ചെയ്‌തിട്ടില്ല.
ടൂർണമെന്റ് കഴിഞ്ഞയുടൻ സ്വാഗതസംഘം വിളിച്ചുചേർത്ത് ഓഡിറ്റ് ചെയ്‌ത കണക്കുകൾ അവതരിപ്പിച്ചാണ് പിരിച്ചുവിട്ടത്. അന്ന് കണക്കുമായി ബന്ധപ്പെട്ട് ഒരു ആക്ഷേപപവും ഉയർന്നിട്ടില്ല. എന്നാൽ, വേളിബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സ്വാഗതസംഘം ജനറൽ കൺവീനറുമായ നാലകത്ത് ബഷീറിനെതിരെ യോഗത്തിൽ പങ്കെടുത്തവർ മറ്റുപല ആരോപണങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ അക്കാര്യങ്ങൾ ഉന്നയിക്കേണ്ടതും പരിശോധിക്കേണ്ടതും അസോസിയേഷൻ യോഗത്തിലാണെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയാമെന്നുമാണ് പറഞ്ഞത്.
കണക്കിന്റെ കാര്യത്തിൽ യോഗത്തിൽ ഒരു ആക്ഷേപവും ഉണ്ടായിട്ടില്ലെന്നും മെഹബൂബ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 2023 ലോ മറ്റോ അന്വേഷിക്കാൻ വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയിരുന്നു. നിങ്ങൾ ഏതായാലും കേസിന്റെ ഭാഗമാകാൻ പോകുന്നില്ലെന്നും ദൃക്‌സാക്ഷിയാവേണ്ടിവരുമെന്നും പറഞ്ഞപ്പോൾ പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും ഇതിൽ കൂടുതൽ ഒന്നും പറയാനില്ലെന്ന് അന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മെഹബൂബ് പറഞ്ഞു.
കോഴിക്കോട്: അംഗീകാരമില്ലാത്ത കളിക്കാണ് ചെയർമാൻ ഇടപെട്ട് തദ്ദേശസ്ഥാപനങ്ങിൽനിന്ന് ഫണ്ട് പിരിച്ചെടുത്തതെന്നാണ് പരാതിക്കാരൻ സെബാസ്റ്റ്യൻ ജോർജ് ആരോപിക്കുന്നത്. കളിക്കുവേണ്ടി അടിച്ച ഡോണർ പാസിലെയും സീസൺ ടിക്കറ്റിലെയും സ്പോൺസർ തുക എവിടെയാണ് കണക്കുവെച്ചിരിക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ പറയണമെന്നും പരാതിക്കാരനായ സെബാസ്റ്റ്യൻ ജോർജ് ആവശ്യപ്പെട്ടു.
തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പണം അനുവദിക്കാൻ ചെയർമാൻ നൽകിയ ശിപാർശക്കത്തിലൂടെ സ്വീകരിച്ച പണം ശരിയായ രീതിയിലല്ല വിനിയോഗിച്ചതെന്നതിനാൽ സംഘാടകരിൽനിന്ന് തിരിച്ചുപിടിക്കണമെന്നാണ് വിജിലൻസ് ശിപാർശയെന്ന് സെബാസ്റ്റ്യൻ ജോർജ് പറഞ്ഞു. കണക്കിനെക്കുറിച്ച് പരാതി ഉയർന്നില്ല എന്നു പറയുന്നത് ശരിയല്ലെന്നും കണക്ക് സംബന്ധിച്ച് വിവാദമുയർന്നപ്പോൾ മെഹബൂബ് തന്നെ ചെയർമാനായി അഞ്ചുപേർ ഉൾപ്പെടുന്ന അന്വേഷണ സമിതി രൂപവത്കരിച്ചിരുന്നു. പയ്യോളിയിലുള്ള ഓഡിറ്റർ നൽകിയ റിപ്പോർട്ട് പ്രകാരം ക്രമക്കേടില്ലെന്നാണ് അന്വേഷണ സമിതി കണ്ടെത്തിയത്. എന്നാൽ, ലക്ഷങ്ങളുടെ ക്രമക്കേടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നതെന്നും സെബാസ്റ്റ്യൻ ജോർജ് പറഞ്ഞു. മാസങ്ങളോളം പൊലീസ് സ്റ്റേഷനിൽ വഴിമുട്ടിനിന്ന പരാതിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് നടക്കാവ് പൊലീസ് മൊഴിരേഖപ്പെടുത്താൻ സെബാസ്റ്റ്യൻ ജോർജിനെ വിളിച്ചത്. 53 പേജുള്ള വിശദമായ വിവരങ്ങൾ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.