മുക്കം: രാത്രി പത്ത് മണിക്ക് ശേഷമുള്ള യാത്ര മുക്കത്തുകാർക്ക് ദുരിതമാകുന്നു. നിരവധി യാത്രക്കാർക്ക് ആശ്രയമായ കെ.എസ്.ആർ.ടി.സിയുടെ കുമ്പാറ, മുത്തപ്പൻപുഴ ഭാഗങ്ങളിലേക്കുള്ള സർവoസുകൾ മുക്കം ടൗണിൽ പ്രവേശിക്കാതെ അഗസ്ത്യൻമുഴിയിൽനിന്ന് ഓമശ്ശേരി വഴി തിരിഞ്ഞുപോകുന്നതാണ് യാത്രക്കാരെ വലക്കുന്നത്. ബസിൽനിന്ന് ഇറങ്ങുന്നവർക്ക് മുക്കം ടൗണിലെത്താൻ ഒരുകിലോമീറ്ററിലധികം ദൂരം രാത്രിയിൽ നടന്നെത്തേണ്ട സ്ഥിതിയാണ്.
ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളിൽ യാത്ര ചെയ്ത് രാത്രിയിൽ മുക്കത്തെത്തേണ്ടവർക്കും ജോലിക്കും വ്യാപാര ആവശ്യങ്ങൾക്കുമായി നഗരത്തിലെത്തി മടങ്ങുന്നവർക്കും രാത്രി പത്ത് മണിക്ക് ശേഷമുള്ള കെ.എസ്.ആർ.ടി.സി സർവിസുകളാണ് പ്രധാന ആശ്രയം. എന്നാൽ, ടൗൺ ഒഴിവാക്കിയുള്ള സർവിസുകൾ യാത്രക്കാരെ നേരിട്ട് ബാധിക്കുകയാണ്. മുക്കം ടൗണിലെത്തിയ ശേഷമാണ് ഓട്ടോ ഉൾപ്പെടെയുള്ള മറ്റു യാത്രാസൗകര്യങ്ങൾ ലഭ്യമാകുക. രാത്രി സമയത്ത് ദൂരം നടന്ന് ടൗണിലെത്തേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കമുള്ള യാത്രക്കാർക്ക് ഏറെ പ്രയാസമാണ്. നേരത്തെ രാത്രി പത്തിന് മുക്കം വഴി കൊടിയത്തൂരിലേക്ക് ഓർഡിനറി സർവിസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സർവിസ് നിർത്തലാക്കി. കോഴിക്കോട് ഡിപ്പോ അധികൃതരുടെ താൽപര്യക്കുറവാണ് സർവിസ് നിർത്താൻ കാരണമെന്നാണ് യാത്രക്കാരുടെ ആരോപണം.
എറണാകുളത്തുനിന്ന് തിരുവമ്പാടി ഡിപ്പോയിലേക്ക് മുക്കം വഴി നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി സർവിസും പിന്നീട് കൊടുവള്ളി-ഓമശ്ശേരി വഴിയാക്കുകയായിരുന്നു. കാസർഗോഡുനിന്നുള്ള തിരുവമ്പാടി സർവിസും നിർത്തലാക്കി. വയനാട്ടിൽനിന്നുള്ള മിന്നൽ സർവിസിനും മുക്കത്ത് ഔദ്യോഗിക സ്റ്റോപ്പില്ലെന്നാണ് യാത്രക്കാരുടെ പരാതി.
തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ചെങ്കിലും മുക്കം നഗരത്തിലെ യാത്രക്കാർക്ക് അതിന്റെ പ്രയോജനം വേണ്ടത്ര ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. രാത്രി ഏഴിന് ശേഷം മുക്കത്തുനിന്ന് താമരശ്ശേരിയിലേക്കോ അരീക്കോട്ടേക്കോ സർവിസ് നടത്താൻ പോലും കെ.എസ്.ആർ.ടി.സി തയാറാകുന്നില്ലെന്നും യാത്രക്കാർ പറയുന്നു. പലപ്പോഴും വയനാട്ടിൽനിന്ന് എത്തുന്ന ഒറ്റപ്പെട്ട സർവിസുകളാണ് രാത്രിയാത്രക്കാർക്ക് ഏക ആശ്രയം.
മലയോര മേഖലയിലെ പ്രധാന വ്യാപാര, വിദ്യാഭ്യാസ, ചികിത്സാ കേന്ദ്രങ്ങളിലൊന്നായ മുക്കത്തേക്ക് രാത്രിയിലും മതിയായ പൊതുഗതാഗത സൗകര്യം ഉറപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലവിലുള്ള സർവിസുകൾ മുക്കം ടൗൺ വഴി പുനഃക്രമീകരിക്കുന്നതിനൊപ്പം രാത്രി സമയത്ത് മുക്കം കേന്ദ്രീകരിച്ച് കൂടുതൽ സർവിസുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതു സംബന്ധിച്ച് നിരവധി പരാതികൾ യാത്രക്കാർ നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. വിഷയത്തിൽ എം.എൽ.എയുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും ഇടപെടൽ അനിവാര്യമാണന്നാണ് യാത്രക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.