കോഴിക്കോട്: കർഷകർ ക്ഷീരമേഖലയെ കൈവിടുന്നതുമൂലം പാൽ ഉൽപാദനം കുറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജില്ലയിലെ പാൽ ഉൽപാദനത്തിലും ശേഖരണത്തിലും വൻ കുറവുള്ളതായി ക്ഷീരവികസന വകുപ്പിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മൊത്തം ആവശ്യത്തിന്റെ പാതിപോലും ഉൽപാദിപ്പിക്കാൻ കഴിയുന്നില്ലെന്ന യാഥാർഥ്യത്തിനിടെയാണ് മുൻവർഷത്തെ അപേക്ഷിച്ച് ഒരു വർഷത്തിനുള്ളിൽ 14,000ത്തോളം ലിറ്ററിന്റെ കുറവുവന്നത്. മൊത്തം പാലുൽപാദനത്തിന്റെ 3.6 ശതമാനം കുറവാണ് മാർച്ചിൽ മാത്രം ഉണ്ടായത്. പാൽ സംഭരണത്തിലെയും സൊസൈറ്റികൾക്ക് മിൽമയിൽനിന്ന് പാലിന് ലഭിക്കുന്ന മാർജിനിലെയും കുറവുമൂലം പല സൊസൈറ്റികളും വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
സബ്സിഡി കുറഞ്ഞതാണ് കർഷകരുടെ ക്ഷീര മേഖലയിൽനിന്നുള്ള വിടുതലിന് മറ്റൊരു കാരണം. ചില േബ്ലാക്കുകളിൽ പാൽ ഉൽപാദനത്തിൽ നേരിയ വർധന സൂചിപ്പിക്കുന്നുണ്ടെങ്കിലും ജില്ലയിൽ മൊത്തം പാൽ ഉൽപാദനം കുറഞ്ഞുവരുകയാണെന്ന് രേഖകൾ സൂചിപ്പിക്കുന്നു. മാർച്ചിലെ കണക്കുപ്രകാരം ജില്ലയിൽ 12 േബ്ലാക്കുകളിലെ 244 സൊസൈറ്റികളിലായി 12,219 ക്ഷീരകർഷകരാണുള്ളത്.
ഏറ്റവും കൂടുതൽ സൊസൈറ്റികളുള്ള കൊടുവള്ളി േബ്ലാക്കിൽ 31 സൊസൈറ്റികളുണ്ടെങ്കിലും 10.54 ശതമാനം പാൽ ഉൽപാദനത്തിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്. 20 സൊൈസറ്റികളുള്ള ചേളന്നൂർ േബ്ലാക്കിലാണ് ഏറ്റവും കൂടുതൽ ഉൽപാദന വർധനയുള്ളത്. 11.30 ശതമാനം വർധനയാണ് മാർച്ചിൽ രേഖപ്പെടുത്തിയത്. 746 ക്ഷീരകർഷകരാണുള്ളത്. എട്ടു സൊെസെറ്റികൾ മാത്രമുള്ള വടകര േബ്ലാക്കിലാണ് ഉൽപാദനക്കുറവുള്ളത് -11.93 ശതമാനം. പാലിന്റെ ഗുണനിലവാരമനുസരിച്ച് ലിറ്ററിന് 40 മുതൽ 60 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്.
ഉൽപാദനച്ചെലവ് വർധിച്ചതുമൂലം കർഷകർ ക്ഷീരമേഖലയെ ഉപേക്ഷിച്ചതും കാലാവസ്ഥ വ്യതിയാനവും കോവിഡിനുശേഷം വൻകിട ഫാമുകൾ പ്രവർത്തനം അവസാനിപ്പിച്ചതും പാൽ ഉൽപാദനത്തിന് തിരിച്ചടിയായതായി ഡെയറി ജില്ല ഡെപ്യൂട്ടി ഡയറക്ടർ സുരേഖ നായർ പറഞ്ഞു.
പാൽവിലയിൽ ചെറിയ മാറ്റം ഉണ്ടായെങ്കിലും കാലിത്തീറ്റയുടെ വിലവർധനമൂലം കർഷകർക്ക് ഒരാനുകൂല്യവും കിട്ടാത്ത അവസ്ഥയായി. പാൽവില വർധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യം ശക്തമാണ്. ഉൽപാദനം ഉയർത്താനും നിലവിലെ ശേഖരണത്തിൽ കാര്യക്ഷമത ഉറപ്പുവരുത്താനും പദ്ധതികൾ ആവിഷ്കരിക്കണമെന്ന കർഷകരുടെ ആവശ്യത്തിന് പ്രസക്തിയേറുകയാണ്.
2023 ഡിസംബർ-100970 ലി.
2024 ജനുവരി-101844 ലി.
2024 ഫെബ്രുവരി-98687 ലി.
2024 ഡിസംബർ-95325 ലി.
2025 ജനുവരി -97536 ലി.
2025 ഫെബ്രുവരി -84805 ലി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.