കോഴിക്കോട്: മാധ്യമങ്ങൾ സത്യത്തിന്റെ പ്രചാരകരായി മാറണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സുവർണ ജൂബിലി ആഘോഷിക്കുന്ന കാലിക്കറ്റ് പ്രസ് ക്ലബിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മാധ്യമ പ്രവർത്തനം ഇന്നുവരെ കാണാത്ത സമാനതകളില്ലാത്ത വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
സമൂഹ മാധ്യമങ്ങൾ വർധിച്ചുവരുന്ന കാലത്ത് അച്ചടി മാധ്യമങ്ങളുടെ ഭാവി ആശങ്കാജനകമാണ്. ദൃശ്യ മാധ്യമങ്ങളും വലിയ പ്രതിസന്ധി നേരിടുന്നു. മാധ്യമങ്ങളുടെ നിലനിൽപ്പിൽ പരസ്യങ്ങൾ നിർണായക ഘടകമായി മാറി.
വാർത്തകൾ നിർണയിക്കുന്നത് മാർക്കറ്റിങ് മേഖല ആവുന്ന സ്ഥിതിവിശേഷമാണ്. സർക്കാറിനെ വിമർശിക്കേണ്ടത് അനിവാര്യമാണ്.
അതുപോലെ തന്നെ സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ പൊതു ജനങ്ങളിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് നവീകരണ പ്രവർത്തനങ്ങളടെ സ്പോൺസർഷിപ് ഏറ്റെടുത്ത ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന് മുഖ്യാതിഥിയായി. നവമാധ്യങ്ങളിലൂടെ പുതുതലമുറക്ക് ലഭിക്കുന്നത് ശരിയായ അറിവുകളാണോ എന്നത് ആശങ്കാജനകമാണെന്നും വായനയുടെ ലോകത്തേക്ക് അവരെ തിരികെ കൊണ്ടുവരുന്നതിന് ക്രിയാത്മകമായ പ്രവർത്തനങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. ആസാദ് മൂപ്പന് പ്രസ് ക്ലബിന്റെ ഉപഹാരം മന്ത്രി റിയാസ് കൈമാറി. മാധ്യമ പ്രവർത്തകർക്കുള്ള മിംസ് പ്രസ് ഹെൽത്ത് കാർഡിന്റെ റീലോഞ്ചിങ് ഡോ. ആസാദ് മൂപ്പൻ നിർവഹിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി. മുസഫര്‍ അഹമ്മദ്, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറൽ സെക്രട്ടറി ആര്. കിരണ്‍ ബാബു, സംസ്ഥാന സെക്രട്ടറിമാരായ ഷജില്‍ കുമാര്‍, അഞ്ജന ശശി, സീനിയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന ജന. സെക്രട്ടറി കെ.പി. വിജയകുമാർ, ആസ്റ്റർ മിംസ് വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ് സ്വാഗതവും ട്രഷറർ പി.വി. നജീബ് നന്ദിയും പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിനുശേഷം ബാവുല്‍ ഗായകന് ഹര്ദിന് ദാസ് ബാവുളിന്റെ സംഗീത പരിപാടിയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.