അത്യാഹിത വിഭാഗം എം.ആർ.ഐ യൂനിറ്റിന് മുന്നിലെ തിരക്ക്
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ എം.ആർ.ഐ യൂനിറ്റുകളുടെ എണ്ണം ഒന്നായി ചുരുങ്ങിയത് രോഗികളെ ദുരിതത്തിലാക്കുന്നു. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവർത്തനം നിലച്ച എം.ആർ.ഐ സ്കാൻ യൂനിറ്റ് പുനഃസ്ഥാപിക്കാൻ വൈകുന്നതാണ് പ്രതിസന്ധിക്കിടയാക്കുന്നത്.
പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിലെ എം.ആർ.ഐ യൂനിറ്റാണ് നിലവിൽ മെഡിക്കൽ കോളജിലെത്തുന്ന എല്ലാ വിഭാഗം രോഗികളുടെയും ആശ്രയം. അതിനാൽ ഇവിടെ തിരക്ക് വർധിക്കാനിടയാകുന്നു. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ നടത്തുന്ന എം.ആർ.ഐ പരിശോധനകളെല്ലാം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതോടെ അവിടെ നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയാണ്. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങളെക്കൂടി ബാധിക്കുന്ന രീതിയിലാണ് തിരക്ക് വർധിക്കുന്നത്. അപകടത്തിലും അത്യാഹിതത്തിലുംപെട്ട് എത്തുന്നവർക്കും എം.ആർ.ഐ പരിശോധന വൈകാനും ഇതിടയാക്കുന്നു.
വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് എം.ആർ.ഐ പരിശോധനക്ക് മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയുമാണ്. മാത്രമല്ല, മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം തീയതി കിട്ടി എം.ആർ.ഐ പരിശോധനക്ക് അതിരാവിലെ എത്തുന്ന രോഗികൾ രാത്രിയോടെയാണ് പരിശോധന കഴിഞ്ഞ് മടങ്ങുന്നതെന്നും രോഗികൾ പറയുന്നു. സൂപ്പർ സ്പെഷാലിറ്റിയിലെ എം.ആർ.ഐ യൂനിറ്റ് അടച്ചിട്ട് ഒരു വർഷത്തോളമായി. യൂനിറ്റ്, കാലാവധി കഴിഞ്ഞ് പ്രവർത്തനരഹിതമാവുകയായിരുന്നു. 2008ലാണ് സൂപ്പർ സ്പെഷാലിറ്റിയിൽ ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) എം.ആർ.ഐ യൂനിറ്റ് സ്ഥാപിച്ചത്. 16 വർഷം പ്രവർത്തിച്ച മെഷീൻ ഇനി അറ്റകുറ്റപ്പണി നടത്തി പ്രവർത്തിപ്പിക്കാൻ കഴിയില്ല. അതോടെയാണ് എല്ലാ എം.ആർ.ഐ പരിശോധനകളും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയത്. നേരത്തെ രണ്ട് യൂനിറ്റുകൾ പ്രവർത്തിച്ചിരുന്നപ്പോൾ ദിനംപ്രതി 50ഓളം പരിശോധനകൾ നടന്നിരുന്നത് ഇപ്പോൾ 30 എണ്ണം മാത്രമേ നടത്താൻ കഴിയുന്നുള്ളൂ. യൂനിറ്റിന് എട്ട് മണിക്കൂർ വിശ്രമം അത്യാവശ്യമായതിനാൽ രാത്രിയിലും പരിശോധന നടത്താൻ കഴിയില്ലെന്നും അധികൃതർ പറയുന്നു.
സൂപ്പർ സ്പെഷാലിറ്റിയിൽ പ്രവർത്തനരഹിതമായ യൂനിറ്റ് അപ്ഗ്രേഡ് ചെയ്യലോ പുതിയത് സ്ഥാപിക്കലോ ആണ് പ്രതിസന്ധിക്ക് പരിഹാരം. പുതിയത് സ്ഥാപിക്കാൻ ഒമ്പത് കോടിയും പഴയത് അപ്ഗ്രേഡ് ചെയ്യാൻ 4.5 കോടിയും വേണം. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന എച്ച്.ഡി.എസിന് കോടികളുടെ ഫണ്ട് കണ്ടെത്തൽ കനത്ത വെല്ലുവിളിയാണെന്ന് ആശുപത്രി വികസന സമിതി അധികൃതർ പറയുന്നു.
അത്യാവശ്യമായി ചികിത്സ ആവശ്യമുള്ളവർ സ്വകാര്യ ലാബുകളിൽനിന്ന് വൻതുക മുടക്കി എം.ആർ.ഐ എടുക്കുകയാണ് ചെയ്യുന്നത്.
ഇത് സാധാരണക്കാരായ രോഗികൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. നേരത്തെ തീയതി ലഭിക്കുന്നവർ രാവിലെ മുതൽ എം.ആർ.ഐ യൂനിറ്റിന് മുന്നിലെത്തി വരാന്തയുടെ ഇരു ഭാഗങ്ങളിലുമായി വരിനിൽക്കുന്നത് കാരണം അനുഭവപ്പെടുന്ന തിരക്ക് മറ്റ് യൂനിറ്റുകളുടെ പ്രവർത്തനത്തേയും സാരമായി ബാധിക്കുന്നുണ്ട്. മെഡിസിൻ റെഡ് ഏരിയയുടെ തൊട്ടടുത്തായാണ് എം.ആർ.ഐ സ്കാൻ പ്രവർത്തിക്കുന്നത്. മാത്രമല്ല, സി.ടി സ്കാൻ, ഇ.സി.ജി, ഫാർമസി എന്നിവിടങ്ങിലേക്ക് ഈ തിരക്കിനിടയിലൂടെ പോകണം. തിരക്കിനിടയിലൂടെ വീൽചെയറിയും ട്രോളിയിലും രോഗികളെ കൊണ്ടുപോകുന്നത് വലിയ പ്രതിസന്ധിക്കിടാക്കുന്നുണ്ടെന്നും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.