സീതാലക്ഷ്മി, എച്ച്.എസ്.എസ് ഓട്ടൻതുള്ളൽ (ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി)
ഭക്ഷണം കഴിക്കാതെയും പ്രാഥമികാവശ്യം നിവേറ്റാൻ കഴിയാതെയും മേക്കപ്പിട്ട പെൺകുട്ടികൾക്ക് ഊഴം കാത്ത് നിൽക്കേണ്ടിവന്നത് ഏഴുമണിക്കൂർ. സംഘനൃത്തം ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച സിൽവർ ഹിൽസ് ഹൈസ്കൂൾ വിദ്യാർഥിനികൾക്കാണ് സംഘാടകരുടെ കൊടിയപീഡനം മൂലം മണിക്കൂറുകൾ നിൽക്കേണ്ടിവന്നത്.
രാവിലെ 10ന് റിപ്പോർട്ടിങ് സമയത്ത് സംഘത്തിലെ ചിലർ മാത്രം എത്തിയെങ്കിലും മുഴുവൻ കുട്ടികളും എത്താതെ രജിസ്ട്രേഷൻ അനുവദിക്കില്ലെന്നുപറഞ്ഞ് കുറച്ചുസമയംകൂടി അനുവദിച്ച് മാറ്റിനിർത്തി. അനുവദിച്ച സമയത്തിനകത്ത് എത്തിയില്ലെന്ന് പറഞ്ഞ് ഡി.ഡിയുടെ നിർദേശപ്രകാരം ഇവരെ മത്സരത്തിൽനിന്ന് ഒഴിവാക്കിയതായി അറിയിച്ചു. തുടർന്ന് സ്കൂൾ അധികൃതർ ഡി.ഡിയുമായി സംസാരിച്ചു.
ഒരുമണിക്കൂറിനു ശേഷമുള്ള പുനരാലോചനയിൽ ടീമിന് അവസാനസമയത്ത് കളിക്കാൻ അവസരം നൽകുകയും ചെയ്തു. പുലർച്ച അഞ്ചോടെ സ്കൂളിൽനിന്നിറങ്ങിയ കുട്ടികൾ നേരാംവണ്ണം ഭക്ഷണം പോലും കഴിച്ചിരുന്നില്ല.
മേക്കപ്പിട്ടതിനാൽ പ്രാഥമികാവശ്യത്തിനു പോകുന്നത് പ്രയാസമാകുമെന്നതിനാൽ കുട്ടികൾ വെള്ളം പോലും കുടിച്ചില്ല. പല കുട്ടികൾക്കും ഇതിനിടയിൽ ഛർദിയും ദേഹാസ്വാസ്ഥ്യവും വന്നു. വൈകീട്ട് അഞ്ചിനാണ് നൃത്തമവതരിപ്പിക്കാൻ കഴിഞ്ഞത്. മത്സരത്തിൽ ടീം സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി അധികൃതരുടെ നിലപാടിന് മധുരപ്രതികാരം ചെയ്തു.
ഹൈസ്കൂൾ വിഭാഗം ദഫ്മുട്ട് (തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ)
ഹൈസ്കൂൾ വിഭാഗം ദഫ് മുട്ട് മത്സരത്തിൽ തിരുവങ്ങൂർ എച്ച്.എസ്.എസിന് ഒന്നാംസ്ഥാനം. തുടർച്ചയായ വിജയങ്ങളിലൂടെ തിരുവങ്ങൂർ എച്ച്.എസ്.എസ് ദഫ് മുട്ട് കുത്തക ഒരിക്കൽക്കൂടി നിലനിർത്തി. 39 വർഷമായി കൊയിലാണ്ടി ഉപജില്ലയിൽ ഒന്നാംസ്ഥാനം നേടി ജില്ല വിജയികളാകുന്ന ടീമാണിത്. 19ാം തവണയാണ് സ്കൂളിന് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. 32 വർഷമായി ഡോ. കോയ കാപ്പാടാണ് സ്കൂളിന് ദഫ് മുട്ട് പരിശീലനം നൽകുന്നത്.
(റിപ്പോർട്ട്: എ. ബിജുനാഥ്, രവി എടത്തിൽ, ജമാൽ എടവന. ചിത്രങ്ങൾ: പി. സന്ദീപ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.