ആരോപണം നിയമപരമായും രാഷ്ട്രീയമായും നേരിടും -കാരാട്ട് റസാഖ് എം.എൽ.എ

കൊടുവള്ളി: സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് വാര്യരുടെ ഭാര്യ സൗമ്യ നൽകിയ മൊഴി തള്ളി കാരാട്ട് റസാഖ് എം.എൽ.എ. ആരോപണം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം.എൽ.എ മാധ്യമത്തോട് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അസംബന്ധമാണ്. സ്വര്‍ണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ല. കേസിലെ പ്രതികളെ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഗൂഢാലോചനക്ക് പിന്നില്‍ മുസ്‍ലിം ലീഗിലെ ചിലരാണെന്നും കാരാട്ട് റസാഖ് പ്രതികരിച്ചു. തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടില്ല. മൂന്നുമാസത്തിനിടയില്‍ യാഥാര്‍ഥ പ്രതികളെ പല ഏജന്‍സികൾ ചോദ്യം ചെയ്തപ്പോഴും തെൻറ പേര് പരാമര്‍ശിച്ചിട്ടില്ല. കേസില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ എം.എല്‍.എയായ തന്നെ ആണ് അറസ്റ്റ്ചെയ്യേണ്ടതെന്നും പ്രതികളെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി. മൊഴി നൽകേണ്ടത് പ്രതികളാണെന്നും പ്രതിയുടെ ഭാര്യ മൊഴി നൽകിയത് രാഷ്ട്രീയപ്രേരിതമാണെന്നും റസാഖ് കൂട്ടിച്ചേർത്തു. മുസ്ലിം ലീഗിലെ ചിലർ ബി.ജെ.പിയെ കൂട്ടുപിടിച്ച് തനിക്കെതിരെ നടത്തുന്ന രാഷ്ട്രീയ കളികളുടെ ഭാഗമാണിത്.

തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ നടത്തുന്ന കളികളാണിത്. ലീഗിൽനിന്നും മാറിച്ചിന്തിച്ച് പ്രവർത്തിക്കുന്നതുകൊണ്ട് ചിലപ്പോൾ തനിക്കെതിരെ ഗൂഢാലോചനയുണ്ടായേക്കാമെന്നും കാരാട്ട് റസാഖ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.