കൊടുവള്ളിയിൽ തെരുവ്നായയുടെ ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

കൊടുവള്ളി: കൊടുവള്ളിയിലും പരിസരങ്ങളിലുമായി തെരുവ് നായയുടെ കടിയേറ്റ് ഏഴുപേർക്ക് പരിക്ക്. കൊടുവള്ളി ഇന്ത്യൻ ഓയിൽ പമ്പ്, കൊടുവള്ളി മുസ്‌ലിം യതീം ഖാന, ആക്കിപ്പോയിൽ ജുമാമസ്ജിദ്, കെ.എം.ഒ സ്കൂൾ ഗ്രൗണ്ട്, കിഴക്കോത്ത് ജുമാമസ്ജിദ്, മദ്റസ ബസാർ പരിസരങ്ങളിലാണ് നായയുടെ ആക്രമണം ഉണ്ടായത്.പാലക്കുറ്റി പുളിപാറക്കൽ ഫാത്തിമ സുഹാനക്ക് (19) കൊടുവള്ളി മുസ്‌ലിം യതീംഖാനക്ക് സമീപത്ത് വെച്ചാണ് കടിയേറ്റത്. കൊടുവള്ളി കെ.എം.ഒ ഇസ്‌ലാമിക് അക്കാദമി വിദ്യാർഥി ത്വയ്യിബിന് (16) കെ.എം.ഒ സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെയാണ് കടിയേറ്റത്.

കൊടുവള്ളി ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് ജീവനക്കാരനായ ചമൽ ചുണ്ടക്കുഴി മാമ്പൂട്ടിക്കര രാജന് (58) പെട്രോൾ പമ്പിൽ നിന്നും കിഴക്കോത്ത് സ്വദേശിനി രത്നേശ്വരിക്ക് (46) സ്റ്റേറ്റ് ബാങ്കിന് സമീപത്ത് വെച്ചുമാണ് കടിയേറ്റത്. കൊടുവള്ളി ഫെഡറൽ ബാങ്കിന് സമീപമാണ് കരീറ്റിപ്പറമ്പ് എടക്കോട്ട് ഷബീന് (38) കടിയേറ്റത്. ഈസ്റ്റ്‌ കിഴക്കോത്ത് കലിയമ്പലത്ത് താഴം വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾ ആയിഷ ഇസ്സക്ക് (8) ക്വാർട്ടേഴ്സിന് സമീപവും റിട്ട.അധ്യാപകൻ മദ്റസ ബസാർ പിലാത്തോട്ടത്തിൽ ബഷീറിന് (54) പള്ളിയിൽ പോകുംവഴി മദ്റസ ബസാർ ബസ്റ്റോപ്പിന് സമീപത്ത് വെച്ചുമാണ് കടിയേറ്റത്.

മാനിപുരം കാഞ്ഞിരോട്ട് പാറക്കൽ ഹംദ ഫാത്തിമക്കും (14) കടിയേറ്റിട്ടുണ്ട്. വൈകുന്നേരം നാലിനും ആറരക്കുമിടക്കാണ് എല്ലാവർക്കും കടിയേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ കണ്ടെത്തി പിടികൂടാൻ ഊർജിത ശ്രമം ആരംഭിച്ചതായും ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും കൊടുവള്ളി നഗരസഭ ചെയർപേഴ്സൻ സഫീന ഷമീർ അറിയിച്ചു.

Tags:    
News Summary - Stray dog ​​attacks in Koduvally; eight people bitten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.