കൊടുവള്ളി: വീടിന് സമീപം കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന വിദ്യാർഥിയെ കാട്ടുപന്നി ആക്രമിച്ചു. എളേറ്റിൽ വട്ടോളിയിലെ ഓട്ടോ ഡ്രൈവർ കോട്ടോപ്പാറ മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാൻ (12) ആണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഹംദാനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ചളിക്കോട് വേങ്ങയുള്ള കുന്നുമ്മൽ വെച്ചായിരുന്നു സംഭവം. പത്തോളം കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ, കാട്ടിൽ നിന്നെത്തിയ പന്നി പാഞ്ഞടുക്കുകയായിരുന്നു. ഭയന്നോടുന്നതിനിടെ ഹംദാനെ പന്നി കുത്തിവീഴ്ത്തി. ആക്രമണത്തിൽ കുട്ടിയുടെ കൈക്കും കാലിനും ഒടിവുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകളുമുണ്ട്.
എളേറ്റിൽ ജി.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നി ശല്യം വർധിച്ചുവരുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. സന്ധ്യക്കുപോലും കുട്ടികൾക്ക് കളിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.