കോഴിക്കോട്: കടലാസിൽ മാത്രം ഒതുങ്ങിയ സംസ്ഥാനത്തെ പല ലേബർ കോൺട്രാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റികളും കൊള്ളലാഭം കൊയ്യുന്നു. തദ്ദേശസ്ഥാപനങ്ങളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും തണലിൽ കഴിയുന്ന ലേബർ കോൺട്രാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റികളാണ് ഖജനാവിന് നഷ്ടം വരുത്തുംവിധം കരാർ ഏറ്റെടുക്കുന്നത്. ജോലിക്കാരോ ഉപകരണങ്ങളോ ഇല്ലാത്ത സൊസൈറ്റികൾ ഈ കരാറുകൾ വീണ്ടും ഉപകരാർ നൽകുകയാണ്. ഭരണാനുകൂല സൊസൈറ്റികൾ ആണ് ഭൂരിഭാഗവുമെന്നിരിക്കെ തട്ടിപ്പുനടത്തുന്ന സൊസൈറ്റികൾക്കെതിരെ വർഷങ്ങളായി സർക്കാർ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
പ്രാദേശിക അടിസ്ഥാനത്തിൽ ലേബർ കോൺട്രാക്ട് സൊസൈറ്റികൾ രൂപവത്കരിച്ച് തൊഴിലാളികളുടെ തൊഴിൽ സംരക്ഷണവും സ്വയംപര്യാപ്തതയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിനാണ് സർക്കാർ ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് പ്രോത്സാഹനം നൽകിവരുന്നത്. ടെൻഡർ നടപടികളിൽ പ്രത്യേക ആനുകൂല്യങ്ങളും നിർമാണ, പരിപാലന പ്രവൃത്തികൾ ഏറ്റെടുക്കുന്നതിൽ മുൻഗണനയും ഇത്തരം സൊസൈറ്റികൾക്ക് അനുവദിച്ചിട്ടുള്ളതിനാൽ കരാറുകൾ ഏറെയും സൊസൈറ്റികൾക്ക് ലഭിക്കുകയും ചെയ്യും. തൊഴിൽ വൈദഗ്ധ്യമില്ലാത്ത അതിഥി തൊഴിലാളികളെയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് മുമ്പ് വർക്ക് രജിസ്റ്റർ സമർപ്പിച്ച് ബന്ധപ്പെട്ട സഹകരണ രജിസ്ട്രാർ നൽകുന്ന ഇൻ-ഹാൻഡ് സർട്ടിഫിക്കറ്റ് അതത് ടെൻഡറുകൾക്കൊപ്പം സമർപ്പിക്കണമെന്ന ഉത്തരവ് നിലവിലുണ്ട്. എന്നാൽ, ഈ നിർദേശം കർശനമായി പാലിക്കപ്പെടാതിരിക്കുന്നത് തട്ടിപ്പുകൾ വർധിക്കുന്നതിന് കാരണമാകുന്നു. ഇത്തരം സൊസൈറ്റികളുടെ പ്രവർത്തനം സർക്കാറിനും പൊതുസമൂഹത്തിനും ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളത്.
നിശ്ചിത മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാതെയാണ് പല സൊസൈറ്റികളും പ്രവർത്തിക്കുന്നതെന്നും സാമ്പത്തിക ക്രമക്കേടുകളും തട്ടിപ്പ് ആരോപണങ്ങളും മൂലം ചില സൊസൈറ്റികൾ നിരന്തരം വാർത്തകളിൽ ഇടംപിടിക്കുകയാണ്. നിക്ഷേപകരുടെ പണം, പലിശ, ബിൽ തുകകൾ എന്നിവ സമയബന്ധിതമായി നൽകാതെ പിടിച്ചുവെച്ചതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ നിലവിലുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മുഴുവൻ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റിവ് സൊസൈറ്റികളെയും സമഗ്ര ഓഡിറ്റിന് വിധേയമാക്കണമെന്നും, വ്യാജവും നിയമലംഘനങ്ങളിൽ ഏർപ്പെട്ടതുമായ സൊസൈറ്റികളെ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.