അബി ഒറ്റചക്ര സൈക്കിളിൽ യാത്രക്കിടെ
കുന്ദമംഗലം: ഒറ്റചക്ര സൈക്കിളിൽ കേരള യാത്ര നടത്തുകയാണ് എ. അബി എന്ന പാറശാലക്കടുത്ത മൂവോട്ട്കോണം സ്വദേശി. മേയ് 31ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച യാത്ര കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് എത്തി. ദിവസവും രാവിലെ എട്ടിന് ആരംഭിക്കുന്ന യാത്ര വൈകിട്ട് ആറിന് അവസാനിപ്പിക്കും. യാത്ര ചെയ്യുന്നത് വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് അബി. ലഹരിയിൽ നിന്ന് പുതുതലമുറയെ മോചിപ്പിക്കുക എന്ന സന്ദേശം നൽകുയാണ് ഈ യാത്രയിലൂടെ. ലഹരിക്കും മൊബൈൽ ഫോണിലെ ഗെയിം അഡിക്ഷനുമെതിരെ പുതു തലമുറയെ കായിക രംഗത്തടക്കം സജീവമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അബി പറഞ്ഞു.
ലഹരിക്കെതിരെ സർക്കാർ നടത്തുന്ന ''തൂഫാൻ'' പദ്ധതിക്ക് പൂർണ പിന്തുണയുണ്ടെന്നും അബി പറഞ്ഞു. നിലവിൽ വയനാട് ജില്ലയിലെ കൽപറ്റയിൽ എത്തിയിരിക്കുകയാണ് യാത്ര. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ആണ് ഇനി സഞ്ചരിക്കാനുള്ളത്. ഏതാണ്ട് 10 ദിവസംകൊണ്ട് യാത്ര പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അബി കരുതുന്നത്. കഴിഞ്ഞ ദിവസം പതിമംഗലത്ത് മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
പതിമംഗലം യങ്സ്റ്റാർ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് അബിക്ക് ആ ദിവസത്തെ താമസ സൗകര്യവും മറ്റും ഏർപ്പെടുത്തിയിരുന്നു. അഷ്‌റഫ് മണ്ണത്ത്, റമീസ്ബാൽ തുടങ്ങിയവർ പങ്കെടുത്തു. ഭാവിയിൽ ബിസിനസുകാരൻ ആകണമെന്നാണ് ആഗ്രഹം. പഠിച്ചു കഴിഞ്ഞാൽ ഒറ്റചക്ര സൈക്കിൾ ഓടിക്കാൻ എളുപ്പമാണെന്ന് അബി പറഞ്ഞു. ഒറ്റചക്ര സൈക്കിളിൽ ഒരു അന്താരാഷ്ട്ര റൈഡിങ് ആണ് അടുത്തതായി പ്ലാൻ ചെയ്യുന്നത്. ബി.ബി.എ വിദ്യാർഥിയായ അബി പരീക്ഷ കഴിഞ്ഞ ഉടനെയാണ് യാത്ര ആരംഭിച്ചത്. പിതാവ്: ആൽബർട്ട്. മാതാവ്: മഹേശ്വരി. സാഹോദരി: ഐശ്വര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.