ടൗൺഹാൾ റോഡിൽ പഴയ സിറ്റിസ്റ്റാൻഡിന് സമീപം കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യം
കോഴിക്കോട്: പുതുവർഷപ്പുലരിയിൽ വൻ പ്രതീക്ഷയുമായി തുടക്കമിട്ട പ്ലാസ്റ്റിക് നിരോധന പ്രവർത്തനങ്ങൾ മാസങ്ങൾക്കകം നിർജീവമായി.
നഗരസഭ ആരോഗ്യവിഭാഗം പൂർണമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിേലക്ക് മാറിയതോടെ പ്ലാസ്റ്റിക് നിയന്ത്രണങ്ങൾ നഗരം മറന്ന മട്ടാണ്. കടകളിലും തെരുവ് കച്ചവടത്തിലുമെല്ലാം വീണ്ടും പ്ലാസ്റ്റിക് കവറുകൾ തിരിച്ചു വന്നു.
മാസങ്ങൾക്കു മുമ്പ് പ്ലാസ്റ്റിക് കാരിബാഗുകൾ നിരോധിച്ച കാര്യവും നഗരം മറന്നുകഴിഞ്ഞു. ഇറച്ചിക്കടയിലും മീൻ വിൽപനയിലും പച്ചക്കറിക്കടയിലുമെല്ലാം മറയില്ലാതെ പ്ലാസ്റ്റിക് കവറുകളെത്തി. കവറുകൾ വ്യാപകമായതോടെ പഴയപടി പ്ലാസ്റ്റിക്കിൽ കെട്ടി മാലിന്യം റോഡിലും പരിസരങ്ങളിലും തള്ളുന്നതും സ്ഥിരമായി.
ചാക്കുകണക്കിന് പ്ലാസ്റ്റിക് നീക്കംചെയ്ത് തെളിനീരൊഴുകിയ കനോലി കനാലിൽപോലും വീണ്ടും പ്ലാസ്റ്റിക് മാലിന്യം കൊണ്ടിടുകയാണ്.
നഗരത്തിൽ റോഡരികിലും തെരുവിലുമെല്ലാം വീണ്ടും പ്ലാസ്റ്റിക് മാലിന്യം നിറയുന്നു. കോവിഡ് മുൻകരുതൽ ഭാഗമായി വീണ്ടും ഡിസ്പോസിബിൾ പാത്രങ്ങൾ വന്നതും മാലിന്യം കൂടാൻ കാരണമായി. ഹോട്ടലിലും ചായക്കടയിലുമൊക്കെ ഇപ്പോൾ ഡിസ്പോസിബിൾ ഗ്ലാസുകളാണ്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനം പുതുവർഷത്തിൽ നിലവില്വന്നതിെൻറ ഭാഗമായി നഗരസഭ ആരോഗ്യവിഭാഗം വ്യാപക പരിശോധന നടത്തിയിരുന്നു.
ടൗണിലെ മുഖ്യ വ്യാപാര കേന്ദ്രങ്ങളായ ഒയാസിസ് കോമ്പൗണ്ട്, പാളയം, മിഠായിതെരുവ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം പരിശോധന നടത്തി വൻ മുന്നേറ്റമാണ് ഉണ്ടാക്കിയിരുന്നത്.
നിലവിലുള്ള സാഹചര്യത്തിൽ കർശന പരിശോധനകൾക്ക് പരിമിതിയുണ്ടെന്നും ജനങ്ങൾതന്നെ മാലിന്യങ്ങൾക്കെതിരെ നിലപാടെടുക്കുകയാണ് ഉചിതമെന്നും കോർപറേഷൻ ആരോഗ്യസ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ് പറഞ്ഞു.
ആരോഗ്യ സ്ഥിരംസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ വ്യാപക പ്ലാസ്റ്റിക് പരിശോധനയും ബോധവത്കരണവും ഏറെ ശ്രദ്ധനേടിയിരുന്നു.
സ്കൂളുകളിൽ കുട്ടികൾ ഭക്ഷണംകൊണ്ട് വരുേമ്പാൾ പ്ലാസ്റ്റിക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി സ്ൂളുകൾക്ക് കത്തയക്കുകവരെ ചെയ്തിരുന്നു. എന്നാൽ, കോവിഡ് സാഹചര്യത്തിൽ എല്ലാം മറന്ന മട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.