ഖാദി കെ.വി. ഇമ്പിച്ചമ്മദ് ഹാജിയുടെ ഭൗതിക ശരീരത്തിനരികെ ബിഷപ് ഡോ. റോയ് മനോജ് വിക്ടർ
കോഴിക്കോട്: ചരിത്രമുറങ്ങുന്ന കുറ്റിച്ചിറ മിശ്കാൽ പള്ളിയോട് ചേർന്ന ഓഫിസിൽ സന്ദർശകരെ നിറഞ്ഞ ചിരിയുമായി സ്വീകരിച്ചിരുന്ന സൗമ്യസാന്നിധ്യം വിടപറഞ്ഞു. 680 കൊല്ലത്തോളമായി തുടരുന്ന കോഴിക്കോട്ടെ ഖാദി പരമ്പരയുടെ ഇങ്ങേത്തലക്കൽ വേഷത്തിലും ഭാവത്തിലുമെല്ലാം അതിലളിത ജീവിതം നയിച്ച കാട്ടില്‍ വീട്ടില്‍ ഇമ്പിച്ചമ്മദ് ഹാജി എന്ന കെ.വി. ഇമ്പിച്ചമ്മദ് കോഴിക്കോടൻ സൗഹൃദത്തിന്റെ പ്രതീകമായിരുന്നു.
1343ല്‍ ഫക്റുദ്ദീന് ഉസ്മാനിലൂടെ തുടങ്ങിയ ഖാദി പരമ്പരയിലെ 21ാമത്തെ കണ്ണിയായ അദ്ദേഹം സാധാരണക്കാരുടെ ഇടയിൽ ജീവിച്ചു. 1968 മുതല്‍ 2008 വരെ 50 വര്‍ഷക്കാലം കോഴിക്കോട് ഖാദിയായ നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ പിന്തുടര്ച്ചക്കാരനായി അദ്ദേഹത്തിന്റെ അര്‍ധസഹോദരന്‍ കൂടിയായ ഇമ്പിച്ചമ്മദ് ഹാജി ചുമതലയേറ്റെങ്കിലും ഉന്നതസ്ഥാനം അദ്ദേഹത്തിന്റെ ലാളിത്യത്തിന് തടസ്സമായില്ല.
മലയാളത്തിന്റെ വിഖ്യാത കാവ്യം മുഹ്യിദ്ദീൻ മാലയുടെ രചയിതാവ് ഖാദി മുഹമ്മദ്, കേരളത്തിലെ പ്രമുഖ പണ്ഡിതരായിരുന്ന ഖാദി സദഖത്തുല്ല, ഖാദി അബ്ദുൽ അസീസ്, അരനൂറ്റാണ്ട് കാലത്തോളം മിശ്കാൽ പള്ളി കേന്ദ്രീകരിച്ച് ഖാദി പദവി അലങ്കരിച്ചിരുന്ന പള്ളിവീട്ടിൽ മാമുക്കോയ, നാലകത്ത് മുഹമ്മദ് കോയ ബാഖവി എന്നിവർ പരമ്പരയിലെ പ്രധാനികളാണ്. സമ്പന്നമായ ഈ പാരമ്പര്യത്തിന്റെ സവിശേഷത അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും നിറഞ്ഞുനിന്നിരുന്നു.
എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോവുന്നതിലും മതവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്തുന്നതിലും കോഴിക്കോടിന്റെ മതസൗഹാർദ പാരമ്പര്യം നിലനിര്‍ത്തുന്നതിലുമെല്ലാം വലിയ പങ്കാണ് നിര്‍വഹിച്ചത്. ശവ്വാല്‍, റമദാന് ഉള്‍പ്പെടെ മാസപ്പിറവി സ്ഥിരീകരിക്കുന്നതില്‍ ഖാദിമാരുടെ തീരുമാനമാണ് അന്തിമം. ഇത്തരം വിഷയങ്ങളില്‍ തര്‍ക്കമില്ലാത്ത രീതിയില്‍ അദ്ദേഹം ആ ദൗത്യം നിര്‍വഹിച്ചുപോന്നു.
ചരിത്രപ്രസിദ്ധമായ കുറ്റിച്ചിറയിലെ മിശ്കാല്‍ പള്ളി നവീകരിക്കുന്നതിന് നേതൃത്വം നല്‍കിയത് ഇമ്പിച്ചമ്മദ് ഹാജിയാണ്. മിശ്കാല്‍ പള്ളി അക്രമിച്ച പോർചുഗീസുകാരെ ചെറുത്ത് തോൽപിച്ചത് സാമൂതിരിയുടെ നായര്പടയാളികള്കൂടെ ചേര്‍ന്നാണ്. അന്നുമുതലേയുള്ള അടുപ്പം മിശ്കാല്‍ പള്ളി കേന്ദ്രമായുള്ള പലകാലങ്ങളില്‍ നിയമിക്കപ്പെട്ട ഖാദിമാരുമായി സാമൂതിരിയുടെ പിന്തുടര്ച്ചക്കാര് കാത്തുസൂക്ഷിക്കുന്നുണ്ട്. അത് നിലനിര്‍ത്തിപ്പോരുന്നതിന് ഇമ്പിച്ചമ്മദ് ഹാജി പ്രത്യേകം ശ്രദ്ധനല്‍കി. ഭിന്നത ഇല്ലാതാക്കുന്നതിന് വേണ്ടിയും ഐക്യത്തിനും നിലകൊണ്ടു.
മാസപ്പിറവിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മതപരവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുകൾ പരിഗണിച്ച് തീരുമാനമെടുക്കാൻ ഖാദി നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങളുമായും ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുമായുമെല്ലാം കൂടിയാലോചന നടത്തി തീരുമാനങ്ങൾ എടുത്തു. ഇപ്പോഴത്തെ സാമൂതിരി കെ.സി. ഉണ്ണി അനുജൻ രാജയുമായി നിരവധി ചടങ്ങുകളിൽ അദ്ദേഹം വേദി പങ്കിട്ടു. ആദരസൂചകമായി ശനിയാഴ്ച വൈകീട്ട് കുറ്റിച്ചിറയിലും പരിസരങ്ങളിലും കടകൾ അടച്ച് ഹർത്താലാചരിച്ചു.
മന്ത്രി അഹമ്മദ് ദേവർകോവിൽ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ‘മാധ്യമം’ സി.ഇ.ഒ പി.എം. സ്വാലിഹ്, ജോയന്റ് എഡിറ്റർ പി.ഐ. നൗഷാദ്, എം.കെ. രാഘവൻ എം.പി, ബിഷപ് ഡോ. റോയ് മനോജ് വിക്ടർ, ഡോ. ഹുസൈൻ മടവൂർ, കുറ്റിച്ചിറ ജമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റ് വി.പി. അബ്ദുറഹിമാൻ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ജില്ല നേതാക്കളായ ടി.കെ. മാധവൻ, മുസ്തഫ പാലാഴി, പി.സി. മുഹമ്മദ് കുട്ടി തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ വസതി സന്ദർശിച്ചു. കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി അനുശോചിച്ചു.
കോഴിക്കോട്: മതസൗഹാർദത്തിന് മുന്നിൽനിന്ന് പ്രവർത്തിച്ച പണ്ഡിതനായിരുന്നു ഖാദി കെ.വി. ഇമ്പിച്ചമ്മദ് ഹാജി എന്ന് സർവകക്ഷി അനുശോചനയോഗം അഭിപ്രായപ്പെട്ടു. ഖബറടക്കത്തിനുശേഷം മിശ്കാൽ പള്ളി വളപ്പിൽ നടന്ന അനുശോചന യോഗത്തിൽ കൗൺസിലർ കെ. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു.
സാമൂതിരിയുടെ പ്രതിനിധി രാമവർമ, അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.വി. കുഞ്ഞമ്മദ് കോയ, ബൊഹ്റ ജമാഅത്ത് ഖാദി മുസ്തഫ അൽ വജ്ഹി, ബാബു പറശ്ശേരി, കൗൺസിലർ പി.കെ. നാസർ, കൗൺസിലർ എസ്.കെ. അബൂബക്കർ, ആർ. ജയന്ത് കുമാർ, അനസ് പരപ്പിൽ, കെ.പി. അബൂബക്കർ, എം.വി. മുഹമ്മദലി, കെ.എം. അഭിജിത്ത്, സി. അബ്ദുറഹീം, മുഹമ്മദ് സിജി, കെ.പി. മമ്മദ് കോയ, ഷർസാദ് അലി, പി.കെ.വി. അസീസ് എന്നിവർ സംസാരിച്ചു. പി.ടി. ആസാദ് സ്വാഗതം പറഞ്ഞു. സഫീർ സഖാഫി പ്രാർഥന നടത്തി.
കോഴിക്കോട്: കെ.വി. ഇമ്പിച്ചമ്മദ് ഹാജിയുടെ നിര്യാണത്തെ തുടർന്ന് പകരം സംവിധാനം ഉണ്ടാകുന്നതുവരെ കോഴിക്കോട് ഖാദിയുടെ താൽക്കാലിക ചുമതല മിശ്കാൽ പള്ളി ഇമാം ശഫീർ സഖാഫി മുച്ചുന്തിക്ക് നൽകിയതായി മിശ്കാൽ പള്ളിക്കമ്മിറ്റി പ്രസിഡന്റ് കെ.വി. കുഞ്ഞഹമ്മദ് കോയയും ജനറൽ സെക്രട്ടറി എൻ. ഉമ്മറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.