പ്രതീകാത്മക ചിത്രം
മുൾമുനയിൽ നിർത്തി വ്യാജ സ്റ്റീൽ ബോംബുകൾ
കോഴിക്കോട്: നടക്കാവിനടുത്ത ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ 'സ്റ്റീൽ ബോംബുകൾ' പരിഭ്രാന്തി പരത്തി. കൊട്ടാരം റോഡ് ജങ്ഷനിലെ ആളൊഴിഞ്ഞ പറമ്പിന്റെ മൂലയിലാണ് നാല് സ്റ്റീൽ ബോംബുകൾക്ക് സമാനമായ പാത്രം കണ്ടെത്തിയത്. വ്യാഴാഴ്ച പകൽ ഒന്നരയോടെയാണ് സിറ്റി കൺട്രോൾ റൂമിൽ ഇതുസംബന്ധിച്ച ഫോൺ കോൾ എത്തിയത്.
തുടർന്ന് നടക്കാവ് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. ഒരു കവറിൽ മണൽ നിറച്ച് അതിനുള്ളിൽ സൂക്ഷിച്ച നാല് സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തുകയും ചെയ്തു. ബോംബാകാനുള്ള സാധ്യത തള്ളാതെ തൊണ്ടിമുതൽ നടക്കാവ് സ്റ്റേഷനിലെത്തിച്ചു.
ബോംബ് നിർവീര്യമാക്കാനുള്ള നടപടികളും തുടങ്ങി. പൂവാട്ടുപറമ്പിലുള്ള ക്വാറിയിലെത്തിച്ച് നീർവീര്യമാക്കാൻ എറിഞ്ഞപ്പോൾ ബോംബിനുള്ളിൽ നിന്ന് മണൽ ‘ചിന്നിച്ചിതറി’. ഇതോടെ സ്റ്റീൽ പാത്രത്തിനുള്ളിൽ സ്ഫോടക വസ്തുക്കളല്ലെന്നും മണൽ മാത്രമായിരുന്നുള്ളതെന്നും ബോംബ്സ്ക്വാഡ് തിരിച്ചറിഞ്ഞു. ഭയപ്പെടുത്താനോ തമാശക്കോ ആരോ ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
നടക്കാവ് ഇൻസ്പെക്ടർ ജംഷീദ്, എസ്.ഐമാരായ ലീല, മുഹമ്മദ്, ശ്രീജേഷ്, ബോംബ് സ്ക്വാഡ് എസ്.ഐ എ. അനീഷ്കുമാർ, അംഗങ്ങളായ സ്റ്റെനിൻ, ധനേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും തുടർനടപടികളും നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.