കാലിക്കറ്റിലെ പരീക്ഷ മാറ്റിവെക്കൽ മുറവിളി:കർശന നടപടിക്കൊരുങ്ങി സർവകലാശാല

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ കോവിഡ് കാലത്ത് നടത്തുന്ന പരീക്ഷകൾ അട്ടിമറിക്കാൻ ശ്രമംനടക്കുന്നതായി സിൻഡിക്കേറ്റ് യോഗത്തിൽ അഭിപ്രായം. സർവകലാശാലക്കെതിരെ വ്യാജ പ്രചാരണം നടത്തുന്ന കൂട്ടായ്മക്കെതിരെയും നേതൃത്വം നൽകുന്നവർക്കെതിരെയും ക്രിമിനൽ നടപടിയടക്കം ഉറപ്പാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. പൊലീസിന് പരാതി നൽകും. സർക്കാറി‍െൻറ ശ്രദ്ധയിലും പെടുത്തും.

വാട്സ്ആപ് ഗ്രൂപ്പുകളുടെ അഡ്മിന്മാരുടെ വിവരങ്ങൾ അന്വേഷിക്കാൻ സൈബർ സെല്ലിനോട് ആവശ്യപ്പെടും.

കുറ്റക്കാർക്കെതിരെ സർവകലാശാലതല നടപടിയുമുണ്ടാകും. പരീക്ഷ സംവിധാനത്തെ അട്ടിമറിക്കാൻ ഒരുസംഘം പ്രവർത്തിച്ചെന്നാണ് സിൻഡിക്കേറ്റ് യോഗത്തി‍െൻറ അഭിപ്രായം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെയും വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിനെയുമടക്കമുള്ള ഉന്നതരെ ഫോണിൽ വിളിച്ച് സംഭാഷണം റെക്കോഡ് ചെയ്ത് വാട്സ്ആപ്പിലും ഫേസ്ബുക്ക് ഗ്രൂപ്പിലും പ്രചരിപ്പിച്ചിരുന്നു.

വൈസ് ചാൻസലറെ പരിഹസിക്കുന്ന രീതിയിൽ വിദ്യാർഥികൾ സംസാരിച്ചെന്നും ആരോപണമുണ്ട്. കോഴിക്കോട് എ.ഡബ്ല്യു.എച്ച് സ്പെഷൽ കോളജിൽ പരീക്ഷ എഴുതിയ വിദ്യാർഥിക്ക് കോവിഡ് ബാധിച്ചെന്ന വിവരത്തെക്കുറിച്ചും അന്വേഷിക്കും. കോഴിക്കോട് ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കൂട്ടംകൂടി നിന്നവർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തവരെക്കാൾ കൂടുതൽ പേരുണ്ടെന്നാണ് സിൻഡിക്കേറ്റി‍െൻറ വിലയിരുത്തൽ.

സർവകലാശാലയിൽ പൊലീസ് സ്റ്റേഷനും ഫയർ സ്‌റ്റേഷനും സ്ഥാപിക്കാൻ 50 സെൻറ് വീതം വിട്ടുനൽകുന്നതി‍െൻറ കരട് ധാരണപത്രം അംഗീകരിച്ചു.

ഗവേഷകയുടെ പരാതിയിൽ ബോട്ടണി പഠനവകുപ്പിലെ അധ്യാപിക ഷാമിനയോട് വിശദീകരണം തേടും. സസ്പെൻഷനിലുള്ള ഇൻസ്ട്രുമെൻേറഷൻ എൻജിനീയർ സാജിദിന് കുറ്റാരോപണ മെമ്മോ കൊടുക്കാനും തീരുമാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.