28 കേസുകളിൽ വാറന്റുള്ള പ്രതി അറസ്റ്റിൽ

കോഴിക്കോട്: നിരവധി കേസുകളിൽ വാറന്റ് നിലവിലുള്ള പ്രതി പൊലീസ് പിടിയിൽ. തിരുവണ്ണൂർ സ്വദേശി തയ്യിൽ ഹിൽത്താസിനെയാണ് ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ വ്യാജ സ്വർണാഭരണങ്ങൾ പണയംവെച്ചതുമായി ബന്ധപ്പെട്ട് സിറ്റി പൊലീസിൽ 35 കേസുകൾ നിലവിലുണ്ട്. നല്ലളം, ഫറോക്ക്, പന്നിയങ്കര, കസബ, ടൗൺ, നടക്കാവ്, മെഡിക്കൽ കോളജ്, ചേവായൂർ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 28 കേസുകളിലാണ് കോടതി വാറന്റുള്ളത്. കോടതിയിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഇയാൾ പിന്നീട് ഒളിവിൽ പോവുകയായിരുന്നു. മാസങ്ങളായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മഞ്ചേരി മുട്ടിപ്പാലത്തെ വാടകവീട്ടിൽനിന്നാണ് പിടിയിലായത്. കോയമ്പത്തൂർ, എറണാകുളം, കരിപ്പൂർ, പാണ്ടിക്കാട്, മഞ്ചേരി എന്നിവിടങ്ങളിലും ഇയാൾ വാടകവീടെടുത്ത് ഒളിവിൽ കഴിഞ്ഞതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ടൗൺ എസ്.ഐ എ.പി. അനൂപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി. സജേഷ് കുമാർ, ഒ. പ്രബീഷ്, ഡൻസാഫ് സ്ക്വാഡ് അംഗം എ.എസ്.ഐ മനോജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.