നിർമാണം പാതിവഴിയിൽ നിലച്ച മുക്കം പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം
മുക്കം: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന മുക്കം െപാലീസ് സ്റ്റേഷനിലെ ജീവനക്കാർ കഴിഞ്ഞ കുറേ വർഷങ്ങളായി ജോലിചെയ്യുന്നത് പൊളിഞ്ഞുവീഴാറായ കെട്ടിടത്തിനുള്ളിൽ. സ്റ്റേഷന് തൊട്ടുപിന്നിൽ പാതിവഴിയിൽ നിർമാണം നിലച്ച പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം നോക്കുകുത്തിയായി നിൽക്കുന്നുണ്ട്.
സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാമായിരുന്ന പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിലച്ചിട്ട് മൂന്ന് വർഷമായി. സ്റ്റേഷൻ നിർമാണത്തിന് ആഭ്യന്തര വകുപ്പ് അനുവദിച്ചിരുന്ന തുക സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ പിൻവലിച്ചതാണ് വിനയായത്. ഇതോടെ, പുതുതായി നിർമിച്ച കെട്ടിടം കാടുമൂടിയ അവസ്ഥയിലാണ്.
അഞ്ചു കോടിയോളം രൂപ ചെലവിൽ 12,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കാനായിരുന്നു പദ്ധതി. കെട്ടിട നിർമാണത്തിന് ആഭ്യന്തര വകുപ്പ് 1.98 കോടിയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ടേകാൽ കോടി രൂപയുമാണ് അനുവദിച്ചിരുന്നത്. നിർമാണം പകുതിയായപ്പോഴേക്കും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച തുക കഴിഞ്ഞു. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ആഭ്യന്തര വകുപ്പ് അനുദിച്ച തുക പിൻവലിക്കുകയുംചെയ്തു. വയറിങ്, പെയിന്റിങ്, ടൈൽ വിരിക്കൽ, മിനുക്കുപണികൾ തുടങ്ങി രണ്ടു കോടിയോളം രൂപയുടെ പ്രവൃത്തി ഇനിയും പൂർത്തിയാവാനുണ്ട്.
2017ലെ സംസ്ഥാന ബജറ്റിൽ പുതിയ കെട്ടിടത്തിന് രണ്ടേകാൽ കോടി രൂപ വകയിരുത്തിയിരുന്നു. ഭരണാനുമതിയും സാങ്കേതികാനുമതിയും നേടി പ്രവൃത്തി ആരംഭിക്കാനിരിക്കെ സുപ്രീംകോടതി നിർദേശത്തെ തുടർന്ന് പ്രവൃത്തി നീണ്ടു പോവുകയായിരുന്നു. പുതുതായി നിർമിക്കുന്ന പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളിൽ മൂന്നു ലോക്കപ്പുകൾ വേണമെന്ന സുപ്രീംകോടതിയുടെ നിർദേശമാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ്ജെൻഡറുകൾക്കും വെവ്വേറെ ലോക്കപ്പുകൾ വേണമെന്നായിരുന്നു സുപ്രീംകോടതിയുടെ പുതിയ നിർദേശം. ഈ മാർഗനിർദേശം അനുസരിച്ച് പ്ലാൻ മാറ്റിവരക്കുകയായിരുന്നു.
നിലവിലെ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് തൊട്ടുപിന്നിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. അതേസമയം മുക്കം പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടനിർമാണത്തിന് ആഭ്യന്തര വകുപ്പ് 1.75 കോടി രൂപ അനുവദിച്ചിട്ടുെണ്ടന്നും ടെൻഡർ നടപടി പൂർത്തിയാക്കിയതായും എം.എൽ.എ ഓഫിസിൽനിന്ന് അറിയിച്ചു. കോഴിക്കോട് സ്വദേശിയായ സന്തോഷ് കുമാറിനാണ് നിർമാണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.