ട്രെയിൻ യാത്രക്കിടെ രേഖകളില്ലാത്ത 1.6 കോടിയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ രേഖകളില്ലാത്ത ഒരുകോടിയിലേറെ രൂപയുമായി അന്തർ സംസ്ഥാന സ്വദേശികൾ പിടിയിൽ. രാജസ്ഥാൻ ബാർമർ സ്വദേശി ജേത്ത റാം (37), മഹാരാഷ്ട്ര രത്നഗിരി സ്വദേശി സാഗർ ദൊണ്ടു കാപ് (23) എന്നിവരെയാണ് റെയിൽവേ സംരക്ഷണ സേന പിടികൂടിയത്. ഇവരിൽനിന്ന് 1.6 കോടി രൂപയാണ് കണ്ടെടുത്തത്. ദാദർ-തിരുനെൽവേലി എക്സ്പ്രസിൽ പണം കടത്തവെ വെള്ളിയാഴ്ച ഉച്ചയോടെ കണ്ണൂരിനും കോഴിക്കോടിനും ഇടയിൽവെച്ചാണ് ഇരുവരും പിടിയിലായത്. ട്രെയിൻ വഴി കള്ളക്കടത്ത് നടക്കുന്നതായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർ പരിശോധനയുടെ ഭാഗമായി റെയിൽവേ സംരക്ഷണ സേനയും സേനയുടെ ക്രൈംബ്രാഞ്ച് ഇന്‍റലിജൻസ് വിഭാഗവും സംയുക്ത പരിശോധന നടത്തവെ സംശയം തോന്നി ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. 2,000 രൂപയുടെ നോട്ടുകൾ നൂറിന്‍റെ 53 കെട്ടുകളാക്കിയാണ് ബാഗിൽ സൂക്ഷിച്ചത്. മുംബൈയിലെ വ്യാപാരിയാണ് പണം നൽകിയതെന്നും, കോഴിക്കോട് എത്തിക്കാനാണ് ആവശ്യപ്പെട്ടതെന്നും പ്രതികൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ആർക്കു വേണ്ടിയാണ് പണം എത്തിച്ചതെന്ന കാര്യം വ്യക്തമല്ല. പണം നൽകിയ ആളുടെ വിവരങ്ങൾ സംഘം ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ദാദറിലെ ടെക്സ്റ്റൈയിൽസിൽ ജോലിചെയ്യുന്നവരാണിരുവരും. പണം കൈമാറിയ ആൾക്കായി അന്വേഷണം തുടരുകയാണ്. പണവും പ്രതികളെയും പിന്നീട് റെയിൽവേ സംരക്ഷണ സേന ആദായനികുതി വകുപ്പിന് കൈമാറി. റെയിൽവേ സംരക്ഷണ സേന ക്രൈംബ്രാഞ്ച് ഇൻറലിജൻസ് ഇൻസ്പെകട്ർ എൻ. കേശവദാസ്, എസ്.ഐമാരായ എ.പി. അജിത്ത്, എ.പി. ദീപക്, എ.എസ്.ഐമാരായ കെ. സാജു, സജി അഗസ്റ്റിൻ, കോൺസ്റ്റബ്ൾമാരായ പി.പി. അബ്ദുൽ സത്താർ, ശിവൻ, ഒ.കെ. അജീഷ്, സവിൻ, കോഴിക്കോട് റെയിൽവേ സംരക്ഷണ സേനയിലെ ഇൻസ്പെക്ടർ ഉപേന്ദ്രകുമാർ, എസ്.ഐമാരായ ഷിനോജ് കുമാർ, അപർണ അനിൽകുമാർ തുടങ്ങിയവരാണ് സംഘത്തെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.