മലയോര ഹൈവേ: ജില്ലയിൽ 100.47 കിലോമീറ്റര്‍ പ്രവൃത്തിയുടെ ഡി.പി.ആര്‍ പൂര്‍ത്തിയായി

കോഴിക്കോട്‌: മലയോര ഹൈവേയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ തുടര്‍ച്ചയായ പരിശോധന തുടരുമെന്ന്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌. പ്രവൃത്തിയുടെ പുരോഗതി അതത് സമയം മന്ത്രിയുടെ ഓഫിസില്‍നിന്ന് പരിശോധിക്കും. സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കൂട്ടായ ശ്രമമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര ഹൈവേ വികസനത്തിന്റെ പുരോഗതി വിലയിരുത്തൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്തലം വരെ ഇതിന്റെ പുരോഗതി സംബന്ധിച്ച പരിശോധന നടത്താന്‍ എം.എല്‍.എമാര്‍ മുന്‍കൈയെടുക്കും. ജില്ലയില്‍ നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലൂടെ ആറു റീച്ചുകളിലായി 115 കിലോമീറ്റര്‍ നീളത്തിലാണ് മലയോര ഹൈവേ കടന്നുപോകുന്നത്. ഇതില്‍ 100.47 കിലോമീറ്റര്‍ പ്രവൃത്തിയുടെ ഡി.പി.ആര്‍ പൂര്‍ത്തിയായി. 79.79 കിലോമീറ്ററിന്റെ ധനാനുമതിയും 57.34 കിലോമീറ്ററിന്റെ സാങ്കേതികാനുമതിയും ലഭിച്ചു. 35.35 കിലോമീറ്റര്‍ നിര്‍മാണപ്രവൃത്തിയുടെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എഗ്രിമെന്റും വെച്ചു. മലപ്പുറം ജില്ലയില്‍ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയമസഭ മണ്ഡലങ്ങളിലൂടെ മൂന്നു റീച്ചുകളിലായി 52.51 കിലോമീറ്റര്‍ നീളത്തിലാണ് ഹൈവേ കടന്നുപോകുന്നത്. മൂന്നു റീച്ചുകളുടെയും ഡി.പി.ആര്‍ പൂര്‍ത്തിയായി. 41.51 കിലോമീറ്റര്‍ പ്രവൃത്തിയുടെ ധനാനുമതിയും 8.70 കിലോമീറ്റര്‍ പ്രവൃത്തിയുടെ സാങ്കേതികാനുമതിയും ലഭിച്ചു. 8.70 കിലോമീറ്റര്‍ പ്രവൃത്തിയുടെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എഗ്രിമെന്റ്‌ വെച്ചു. 3500 കോടി രൂപ ചെലവഴിച്ച് കാസര്‍കോട്‌ നന്ദരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ ആകെ 1251 കിലോമീറ്റര്‍ നീളത്തിലാണ് മലയോര ഹൈവേ നിർമിക്കുന്നത്. യോഗത്തിൽ എം.എൽ.എമാരായ ഡോ. എം.കെ. മുനീര്‍, എ.പി. അനില്‍കുമാര്‍, ലിന്റോ ജോസഫ്, പി.കെ. ബഷീര്‍, സചിന്‍ദേവ്, കോഴിക്കോട്‌ കലക്ടര്‍ എൻ. തേജ്‌ലോഹിത്‌ റെഡ്ഡി, മലപ്പുറം കലക്ടർ വി.ആർ. പ്രേംകുമാർ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാര്‍, ജോ. സെക്രട്ടറി എസ്‌. സാംബശിവറാവു, ഇരുജില്ലകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.