പി.ജി വിദ്യാർഥിനിക്ക് മുതിർന്ന ഡോക്ടർമാരുടെ പിന്തുണ കിട്ടിയില്ല -മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: ജോലിസംബന്ധമായ ആശങ്കകളും വെല്ലുവിളികളും താങ്ങാൻകഴിയാത്ത പി.ജി വിദ്യാർഥിനിക്ക് കോഴിക്കോട് മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്ടർമാരിൽനിന്ന് മാനസികമായ പിന്തുണ ലഭിച്ചില്ലെന്ന് മനുഷ്യാവകാശ കമീഷൻ. മാനസിക വിഷമതകൾ അനുഭവിക്കുന്ന വിദ്യാർഥികൾക്ക് മുതിർന്ന ഡോക്ടർമാർ സംരക്ഷണം നൽകണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം മേധാവിക്കെതിരെ മൂന്നാം വർഷ പി.ജി വിദ്യാർഥിനി നൽകിയ പരാതിയിലാണ് ഉത്തരവ്. ഗർഭിണിയായ തന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ അവധിപോലും നൽകാതെ കോവിഡ്​ ഡ്യൂട്ടിക്ക്​ നിയോഗിച്ചുവെന്നും പരീക്ഷയിൽ മനഃപൂർവം മാർക്ക്​ കുറക്കുന്നുവെന്നുമായിരുന്നു വിദ്യാർഥിനിയുടെ പരാതി. കോവിഡ് കാരണമുണ്ടായ ഡ്യൂട്ടി ക്രമീകരണങ്ങളിൽ അസ്വസ്ഥതയുള്ളതുകൊണ്ടാകാം പരാതി നൽകിയതെന്നാണ്​ ആരോപണവിധേയനായ ഡോക്ടറുടെ വിശദീകരണം. സർവകലാശാല നേരിട്ട് നടത്തുന്ന പരീക്ഷകളിൽ തനിക്ക് ഇടപെടാൻ കഴിയില്ല. പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നത് പുറത്തുനിന്നുള്ള അധ്യാപകരാണ്. വിദ്യാർഥികളെ മനഃപൂർവം തോൽപിക്കുന്നു എന്ന ആരോപണം കളവാണ്. കോവിഡ് വ്യാപനസമയത്ത് ആരെയെങ്കിലും ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കണമെങ്കിൽ മെഡിക്കൽ ബോർഡിന്റെ അംഗീകാരം വേണമായിരുന്നു. പരാതിക്കാരിയെ ജോലിയിൽനിന്ന് ഒഴിവാക്കാൻ ബോർഡിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. പരാതിക്കാരിക്ക് ആസ്തമയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആസ്തമയില്ലെന്ന് കണ്ടെത്തി. പരാതിക്കാരി പഠിക്കുന്നത് അനസ്തേഷ്യക്കാണെന്നും ഐ.സി.യുവിൽനിന്നുള്ള പരിചയം അനിവാര്യമാണെന്നും പരാതിക്കാരി ഗർഭിണിയാണെന്ന കാര്യം തനിക്കറിയില്ലെന്നും മേധാവി അറിയിച്ചു. കോവിഡ് കാരണം മെഡിക്കൽ സമൂഹം അനുഭവിച്ച ബുദ്ധിമുട്ടുകൾ പരാതിക്കാരിയുടെ മനോവ്യഥ വർധിപ്പിച്ചിരിക്കാമെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. കേസിൽ ബോധപൂർവമായ മനുഷ്യാവകാശ ലംഘനം കണ്ടെത്താൻ കഴിയാത്തതിനാൽ കേസ്‌ തീർപ്പാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.