വരുന്നു, മലബാർ ചലഞ്ചേഴ്സ്

കോഴിക്കോട്: അർജന്‍റീനയിലെ പ്രമുഖ ഫുട്ബാൾ ക്ലബായ അര്‍ജന്‍റീനോസ് ജൂനിയേഴ്സുമായി സഹകരിച്ച് കോഴിക്കോട്ട് 'മലബാർ ചലഞ്ചേഴ്സ് ഫുട്ബാൾ ക്ലബ്' എന്നപേരിൽ പുതിയ പ്രഫഷനൽ ഫുട്ബാൾ ക്ലബ് വരുന്നു. ഉടൻ തുടങ്ങാനിരിക്കുന്ന മലബാര്‍ സ്‌പോര്‍ട്‌സ് ആൻഡ് റിക്രിയേഷന്‍ ഫൗണ്ടേഷനാ(എം.എസ്.ആർ.എഫ്)ണ് ക്ലബിന് പിന്നിൽ. ക്ലബ് സ്ഥാപിക്കുന്നതിന് മുന്നോടിയായി സെപ്റ്റംബറില്‍ ഫുട്‌ബാള്‍ അക്കാദമി കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കും. ഇതുസംബന്ധിച്ച് എം.എസ്.ആർ.എഫും അർജന്‍റീനോസും തമ്മിൽ കരാർ ഒപ്പുവെച്ചു. ദേശീയ ഫുട്‌ബാള്‍ ലീഗില്‍ പങ്കെടുക്കുന്ന ഒരു യഥാര്‍ഥ പ്രഫഷനല്‍ സീനിയര്‍ ടീം രൂപവത്കരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എം.എസ്.ആർ.എഫ് ചെയര്‍മാന്‍ ബി. വിജയന്‍ പറഞ്ഞു. അര്‍ജന്‍റീനോസ് ജൂനിയേഴ്‌സ് വൈസ് പ്രസിഡന്റ് ഹാവിയര്‍ പെഡര്‍സോളിയും എം.എസ്.ആർ.എഫ്ചെയര്‍മാനും മുന്‍ ഗോവൻ ചീഫ് സെക്രട്ടറിയുമായ ബി. വിജയനുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയിൽ ഫുട്ബാളിന് വളരാൻ ഏറെ അവസരമുണ്ടെന്ന് പെഡര്‍സോളി പറഞ്ഞു. ഖത്തർ ലോകകപ്പിൽ അർജന്‍റീന കിരീടം നേടുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ അർജന്‍റീനക്ക് ഇത്രയും ആരാധകരുണ്ടെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഇന്റർനാഷനല്‍ ഗോള്‍ കീപ്പര്‍ വിക്ടര്‍ മഞ്ഞില, എം.എസ്.ആർ.എഫ് ഡയറക്ടര്‍മാരായ മുന്‍ തമിഴ്‌നാട് അഡീഷനല്‍ ചീഫ് സെക്രട്ടറി സ്‌കന്ദന്‍ കൃഷ്ണന്‍, മുന്‍ ഇന്‍കം ടാക്‌സ് കമീഷണര്‍ പോള്‍ ജോർജ് , മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറും നിലവില്‍ ഗോവ ഫുട്ബാള്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്‍മാനുമായ എസ്. ബ്രഹ്മാനന്ദ് , ചെന്നൈ അവലോണ്‍ ടെക്‌നോളജീസ് സി.എം.ഡി ഇമ്പിച്ചഹമ്മദ്, ഡോ. മനോജ് കാളൂര്‍, ‌വിദേശകാര്യ മന്ത്രാലയം മുന്‍ ജോ. സെക്രട്ടറിയും എം.എസ്.ആർ.എഫ് എം.ഡിയും സി.ഇ.ഒയുമായ സജീവ് ബാബു കുറുപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.