താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ പുതിയ സുരക്ഷാഭിത്തി നിർമാണം തുടങ്ങി

താമരശ്ശേരി: പുനരുദ്ധരിച്ച താമരശ്ശേരി പൊലീസ് സ്റ്റേഷന്റെ സുരക്ഷാഭിത്തി പൊളിച്ചുമാറ്റി പുതിയ സുരക്ഷാഭിത്തി നിർമാണം തുടങ്ങി. മാവോവാദി ഭീഷണിയുടെ ഭാഗമായി പുനരുദ്ധരിച്ച മതിലിൽ സുരക്ഷ കമ്പിവേലി ഉൾപ്പെടെ സ്ഥാപിച്ചിരുന്നു. അതിൽ സ്റ്റേഷന്റെ മുൻഭാഗത്തെ മതിലാണ് പൊളിച്ചുമാറ്റിയത്. ഡ്രെയ്നേജ് പുനരുദ്ധരണത്തിന്റെ ഭാഗമായി എസ്കവേറ്റർ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്തപ്പോൾ മതിലിന് വിള്ളൽ സംഭവിച്ചതായാണ് അധികൃതർ വിശദീകരിച്ചത്. തുടർന്ന് മതിൽ പുനരുദ്ധരിച്ച കരാറുകാരാണ് പൊളിച്ചുമാറ്റിയത്. ദേശീയപാതയുടെയും ഡ്രെയ്നേജിന്റെയും പ്രവൃത്തി നടത്തുന്ന നാഥ് കൺസ്ട്രഷൻസ് കമ്പനിയാണ് പുതിയ മതിൽ നിർമിച്ചുനൽകുന്നത്. ഒരു ആസൂത്രണവും സുരക്ഷയുമില്ലാതെ നടക്കുന്ന റോഡ് നിർമാണവും അനുബന്ധ പ്രവൃത്തികളും കാരണമാണ് ഇത്തരം നഷ്ടങ്ങൾ ഉണ്ടാവുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്. മതിലിനായി അടിത്തറ നിർമിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ. അടിത്തറയുടെ അടിഭാഗത്ത് കരിങ്കല്ലുകൊണ്ട് കെട്ടി കോൺക്രീറ്റ് ബെൽറ്റ് വാർത്ത് ഉറപ്പാക്കും. മുമ്പ് തറ നിർമിക്കാതെ ചെങ്കല്ല് മാത്രം ഉപയോഗിച്ച് മതിൽ നിർമിക്കാൻ ശ്രമംനടന്നെങ്കിലും പരാതിയെ തുടർന്ന് നിർത്തുകയായിരുന്നു. സുരക്ഷ ഉറപ്പാക്കാനായാണ് മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്ത താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നത്. സുരക്ഷാസംവിധാനങ്ങൾക്കായി കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷനാണ് പ്ലാനും എസ്റ്റിമേറ്റും തയാറാക്കി ടെൻഡർ ക്ഷണിച്ചത്. ക്യാപ്: താമരശ്ശേരി പൊലീസ് സ്റ്റേഷൻ സുരക്ഷാഭിത്തി പുനർനിർമാണ പ്രവൃത്തി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.