'സാമൂഹിക മുന്നേറ്റം ഉൾക്കൊള്ളാൻ കഴിയാത്തവരുടെ രാഷ്ട്രീയം തിരിച്ചറിയണം'

കോഴിക്കോട്: വിദ്യാഭ്യാസ കലാ സംസ്കാരിക മാധ്യമ മേഖലകളിൽ കേരളീയ മുസ്‍ലിം സമൂഹം കൈവരിച്ച ഉണർവുകളെ ഭീതിജനകമായി അവതരിപ്പിക്കുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. 'ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' എന്ന പ്രമേയത്തിൽ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന യൂത്ത് കാരവന് കോഴിക്കോട് ബീച്ചിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെയും ഭിന്നതയുടെയും രാഷ്ട്രീയത്തിന്റെ വക്താക്കളായ സംഘ്പരിവാറിന് പുറമെ മറ്റ് ചില കൂട്ടായ്മകളും മുസ്ലിം ഭീതിയിലധിഷ്ഠിതമായ ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് ശക്തിപകരുന്ന പ്രവർത്തനങ്ങളിലേർപ്പെടുന്നത് നിർഭാഗ്യകരമാണ്. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട എന്തിനെയും വ്യാജ പ്രചാരണങ്ങളിലൂടെ പൈശാചികവത്കരിക്കുന്ന പ്രവണതക്ക് ശക്തികൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനെ ഭിന്നിപ്പിന്റെ രാഷ്ട്രീയ തന്ത്രമായി തിരിച്ചറിഞ്ഞ് ചെറുത്ത് തോൽപിക്കാൻ കേരളീയസമൂഹത്തിന് സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വീകരണ സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി കോഴിക്കോട് സിറ്റി പ്രസിഡന്റ് കെ.പി. സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഡോ. വി.എം. സാഫിർ മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അഡ്വ. അബ്ദുൽ വാഹിദ്, ജമാഅത്തെ ഇസ്‍ലാമി കോഴിക്കോട് സിറ്റി പ്രസിഡന്‍റ് ഫൈസൽ പൈങ്ങോട്ടായി, വനിത വിഭാഗം വൈസ് പ്രസിഡന്റ് റജീന ബീഗം എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ജനറൽ സെക്രട്ടറി കെ. അഷ്കർ അലി സ്വാഗതം പറഞ്ഞു. സ്വീകരണ റാലിക്ക് സജീർ നടക്കാവ്, ഷമീം ചെറുവണ്ണൂർ, മുഹമ്മദ് ബഷീർ ഇർജാസ്, ഹംദാൻ കോവൂർ എന്നിവർ നേതൃത്വം നൽകി. സോളിഡാരിറ്റി കലാകാരൻമാർ അവതരിപ്പിച്ച തെരുവുനാടകവും പ്രമുഖ ഗായകർ അവതരിപ്പിച്ച ഇശൽ തീരവും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.