കരുതലിന് നന്ദിപറഞ്ഞ് വർഷങ്ങൾക്കുശേഷം നാട്ടിലേക്ക് മടക്കം

കോഴിക്കോട്: നാടുവിട്ടെത്തി കോഴിക്കോട്ട് കഴിഞ്ഞ രണ്ടുപേർക്ക് വീട്ടിലേക്ക് മടക്കം. ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ഗുബല്ല മുതയല റാവുവും മഹാരാഷ്ട്ര അഹ്മദ് നഗർ സ്വദേശിനി ചൈത്രയുമാണ് കഴിഞ്ഞദിവസം കോഴിക്കോട്ടുനിന്ന് മടങ്ങിയത്. ഗുബല്ല അഞ്ചു കൊല്ലവും ചിത്ര ഒരു കൊല്ലവുമായി ബന്ധുക്കളെ കണ്ടെത്താനാവാതെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. പൊതുപ്രവർത്തകൻ ശിവൻ കോട്ടൂളിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ ആശുപത്രിയിൽ വിശ്വറാമെന്ന് അറിയപ്പെട്ട, ഗുബല്ലയുടെ മകൻ ശ്രീനുവും സഹോദരൻ നാഗരാജുവും ചൈത്രയുടെ മകൻ വിലാസ് പവാറും ബന്ധു സമാധാൻ മോറെയും കോഴിക്കോട്ടെത്തി. ആറു കൊല്ലം മുമ്പ് വീടുവിട്ടിറങ്ങിയതാണ് ഗുബല്ല. ചൈത്ര അഞ്ചു കൊല്ലം മുമ്പും. പല നാടുകൾ അലഞ്ഞാണ് കോഴിക്കോട്ടെത്തിയത്. ഉൾനാടൻ ഗ്രാമങ്ങളിൽ കഴിയുന്ന, പ്രാദേശിക ഭാഷമാത്രമറിയുന്ന ഇവരുടെ ബന്ധുക്കളെ വിവിധ പൊലീസ് സ്റ്റേഷനുകൾ വഴി ഏറെ ബുദ്ധിമുട്ടിയാണ് കണ്ടെത്തിയത്. വർഷങ്ങൾക്കുശേഷം ഒന്നിച്ച ബന്ധുക്കൾക്കൊപ്പം പോവുന്ന അന്തേവാസികൾക്ക് ആശുപത്രിയിൽ ഊഷ്മള യാത്രയയപ്പൊരുക്കി. സാമ്പത്തിക സഹായവും മരുന്നും സമ്മാനങ്ങളും നൽകിയ കോഴിക്കോട്ടെ സുമനസ്സുകൾക്ക് നന്ദി പറഞ്ഞായിരുന്നു തിരിച്ചുപോക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.