ആവളയിൽ സമാധാനത്തിന് സി.പി.എം തയാറാവണം -സി.പി.ഐ

പേരാമ്പ്ര: ആവളയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സി.പി.എം തയാറാവണമെന്ന് സി.പി.ഐ ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് പേരാമ്പ്ര മണ്ഡലം സെക്രട്ടറി ജിജോയ് ആവളയെ ഡി.വൈ.എഫ്. ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് മഠത്തിൽമുക്കിൽ സി.പി.ഐ പ്രകടനവും പൊതുയോഗവും നടത്തി. പന്നിമുക്ക് - ആവള റോഡ് നവീകരണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ മഠത്തിൽമുക്കിൽ നടത്തിയ റോഡ് ഉപരോധത്തിനിടെയാണ് സി.പി.ഐ - സി.പി.എം സംഘർഷം ഉടലെടുക്കുന്നത്. പിറ്റേദിവസം രണ്ടു സി.പി.ഐ പ്രവർത്തകരെ സി.പി.എമ്മിൽ എത്തിച്ച് ചെറുവണ്ണൂരിനെ സി.പി.ഐ മുക്തമാക്കുമെന്ന് സി.പി.എം അണികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി ജിജോയ് ആവളയെ മർദിക്കുകയും ചെയ്തതോടെ സി.പി.ഐയെ കൂടുതൽ പ്രകോപിപ്പിച്ചു. ആദ്യ സംഘർഷം നടന്നതിനുശേഷം മേപ്പയൂർ സി.ഐ വിളിച്ചുചേർത്ത യോഗത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇരുകൂട്ടരും ധാരണയായിരുന്നു. എന്നാൽ, സി.പി.എം അത് ലംഘിക്കുകയാണുണ്ടായതെന്ന് സി.പി.ഐ ആരോപിച്ചു. യോഗത്തിൽ കൊയിലോത്ത് ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ആർ. ശശി, പി.കെ. സുരേഷ്, അജയ് ആവള, എ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. Photo: സി.പി.ഐ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.