അടിച്ചമർത്താനുള്ള ശ്രമം അംഗീകരിക്കില്ല- വി.ഡി. സതീശൻ

കോഴിക്കോട്: ജനകീയ പ്രതിഷേധം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഘർഷമുണ്ടായ മലിനജല പ്ലാന്‍റിനെതിരെ പ്രതിഷേധിച്ച കോതിയിൽ സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ അഭിപ്രായം മാനിക്കാതെ നിർമിക്കുന്ന പ്ലാന്റിനെതിരെ പ്രതിഷേധിക്കാനെത്തിയ നാട്ടുകാരെയാണ് പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്. ജനസാന്ദ്രതയുള്ള ഒരു പ്രദേശത്തുവന്ന് മാലിന്യ പ്ലാന്റ് നിർമിക്കുന്നത് നീതീകരിക്കാനാവില്ല. സ്വന്തം മകനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച മാതാവിനെ പൊലീസ് ചവിട്ടിവീഴ്ത്തുകയാണുണ്ടായത്. പൊലീസിന്റെ കാല് ജനകീയ പ്രക്ഷോഭങ്ങൾക്കുനേരെ ഉയരുന്നത് വർധിക്കുന്നുണ്ടെന്നും മലിനജല പ്ലാന്റിനെതിരെയുള്ള പ്രതിഷേധത്തിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റിനെതിരെയുള്ള സമരത്തെ ക്രൂരമായി അടിച്ചമർത്തുകയാണോ വേണ്ടതെന്ന് സ്ഥലം സന്ദർശിച്ചശേഷം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ചോദിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിൽക്കുമ്പോൾ പാവപ്പെട്ടവനുമേൽ കുതിരകയറാനാണ് പൊലീസിനെ ഉപയോഗിക്കുന്നത്. ഇത് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കെ. പ്രവീൺകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ. എബ്രഹാം, അഡ്വ.പി.എം. നിയാസ്, സത്യൻ കടിയങ്ങാട്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.