വേനൽ മഴയിൽ ഡെങ്കിപ്പനി ആശങ്കയും

കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ മഴ കനത്തതോടെ ഡെങ്കിപ്പനി ആശങ്കയും പടരുന്നു. മലയോര മേഖലകളിൽ ഡെങ്കിപ്പനി ഭീഷണി നിലനിൽക്കുന്നുണ്ട്. ഏപ്രിലിൽ മാത്രം സംസ്ഥാനത്ത് 77 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നാലുമാസത്തിനിടെ സംസ്ഥാനത്ത് 477  ഡെങ്കിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും കോഴിക്കോട് കോർപറേഷനിൽ ഒരാൾ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ പറയുന്നു. ജില്ലയിൽ ഏപ്രിൽ 18ന് ഒരു ഡെങ്കി കേസും 16ന് രണ്ട് കേസും 12ന് നാല് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെട്ടെന്നുണ്ടായ മഴമൂലം കവുങ്ങ് തോട്ടങ്ങളിലും മറ്റും പാളകൾ കൊഴിഞ്ഞുവീണുകിടക്കുന്നതും റബർ തോട്ടങ്ങളിലെ ചിരട്ടകളിലും ഉൾപ്പെടെ മഴവെള്ളം നിറഞ്ഞ് കൊതുകു വർധനക്ക് കാരണമായിട്ടുണ്ട്. പെട്ടെന്നുള്ള ശക്തമായ പനി, ശക്തമായ തലവേദന, കണ്ണുകൾക്കുപിറകിൽ വേദന, ഗുരുതരമായ സന്ധി- മസിൽ വേദന, ക്ഷീണം, ഓക്കാനം, ഛർദി, ദേഹത്ത് പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഡെങ്കിപ്പനിയുടേതാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ വൈകരുത്. ഡെങ്കിപ്പനിക്കൊപ്പം മലേറിയയും എലിപ്പനിയും ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡെങ്കി പ്രതിരോധത്തിന്, കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുകയാണ് പ്രധാനം. ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിക്കണം. വീട്ടിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് കുപ്പികൾ, ചിരട്ട, ടയർ എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളം കളഞ്ഞ് ഇവ പെറുക്കി മഴകൊള്ളാത്ത ഇടങ്ങളിൽ സൂക്ഷിക്കുക. കോർപറേഷൻ മഴക്കാല പൂർവ ശുചീകരണം മേയ് രണ്ടാം വാരം മുതൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു മുമ്പുതന്നെ ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.