മരുതോങ്കരയിൽ വാട്ടർ അതോറിറ്റിയുടെ രണ്ട് പദ്ധതികൾ പാഴായി

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിൽ വാട്ടർ അതോറിറ്റിയുടെ രണ്ട് പദ്ധതികൾ പാഴായി. ചെക്കൂറ കുന്നിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതികളാണ് ഉപേക്ഷിച്ചത്. മരുതോങ്കര കമ്യൂണിറ്റി ഹാളിനടുത്ത് കിണറും പമ്പ് ഹൗസും നിർമിച്ച് 1990ൽ നടപ്പാക്കിയ പദ്ധതിയാണ് ഉപേക്ഷിച്ചതിൽ ഒന്ന്. ചെക്കൂറക്കുന്നിൽ ഇതിനായി കൂറ്റൻ ടാങ്കും നിർമിച്ചിരുന്നു. നാൽപതോളം കുടുംബങ്ങൾക്ക് ജലവിതരണം ലക്ഷ്യം വെച്ചാണ് നടപ്പാക്കിയത്. വെള്ളം കിട്ടാത്തതിനാൽ പിന്നീട് പദ്ധതി ഒഴിവാക്കുകയായിരുന്നു. തുടർന്ന് ജാനകിക്കാട്ടിൽ വൻതുക ചെലവിൽ മറ്റൊരു പദ്ധതി നടപ്പാക്കി. കുറ്റ്യാടി പുഴയിൽ നിർമിച്ച കിണറിൽനിന്ന് വെള്ളം പമ്പ് ചെയ്ത് ചെക്കൂറയിൽ നിർമിച്ച മറ്റൊരു ടാങ്കിലേക്ക് വെള്ളമെത്തിച്ച് നടപ്പാക്കിയ പദ്ധതിയും ശരിക്ക് വെള്ളം കിട്ടാത്തതിനാൽ ഉപേക്ഷിച്ചു. അതിനിടയിൽ പഴയൊരു ടാങ്ക് ഉപയോഗപ്പെടുത്തി ജലനിധി പദ്ധതിയും നടപ്പാക്കുകയുണ്ടായി. എന്നാൽ, ഇതും കാര്യക്ഷമമല്ലാത്തതിനാൽ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് എം.എൽ.എ ഫണ്ടിൽ നടപ്പാക്കിയ നാലാമത്തെ പദ്ധതി വഴിയാണ് ഇപ്പോൾ ജലവിതരണമെന്ന് നാട്ടുകാർ പറഞ്ഞു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലത് കരമെയിൻ കനാലിനടുത്ത് കിണറും പമ്പ് ഹൗസും നിർമിച്ചാണ് ജലവിതരണം. എം.എൽ.എ ഫണ്ട്, ഗ്രാമപഞ്ചായത്ത് ഫണ്ട്, ബ്ലോക്ക് ഫണ്ട് എന്നിവ വഴി 40 ലക്ഷം ചെലവാക്കിയാണ് പുതിയ പദ്ധതി നടപ്പാക്കിയത്. ദീർഘവീക്ഷണമില്ലാതെ വാട്ടർ അതോറിറ്റി നടപ്പാക്കിയത് കരണ്ട് തീനി പദ്ധതികളായിരുന്നു എന്നാണ് ജലനിധി അധികൃതർ വെളിപ്പെടുത്തിയത്. Photo: മരുതോങ്കരയിൽ വാട്ടർ അതോറിറ്റി ചെക്കൂറക്കുന്ന് ജലവിതരണ പദ്ധതിയുടെ ഉപേക്ഷിച്ച കിണറും പമ്പ് ഹൗസും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.