നിയമവ്യവസ്ഥ പ്രകൃതികേന്ദ്രീകൃതമാകണം -ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: മനുഷ്യകേന്ദ്രീകൃതമായ നിയമവ്യവസ്ഥക്ക് പകരം ഭൂമി കേന്ദ്രീകൃതമായ വ്യവസ്ഥയാണ് ഇനി വേണ്ടതെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. മനുഷ്യർ ഈ പ്രകൃതിയുടെ ഒരുഭാഗം മാത്രമാണ്. നമുക്ക് ജീവിക്കണമെങ്കിൽ പ്രപഞ്ചം മൊത്തത്തിൽ വേണം. നമ്മൾ മാത്രം ജീവിക്കുകയും ബാക്കിയെല്ലാം നശിപ്പിക്കുകയുമെന്നത് പാടില്ലാത്തതാണ്. പ്രഫ. ലക്ഷ്മണൻ നായർ എഴുതിയ 'ഒരുപിടി മണ്ണി'ന്‍റെ പ്രഫ. വിമല മേനോൻ രചിച്ച ഇംഗ്ലീഷ് പരിഭാഷ 'എ ഹാൻഡ്ഫുൾ ഓഫ് എർത്തി'ന്‍റെ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ട മലനിരകൾ പൊട്ടിച്ച് മൈതാനമാക്കി മാറ്റാൻ എന്നു തീരുമാനിക്കുന്നുവോ അന്ന് കേരളം ഇല്ലാതാകും. വികസനത്തിൽ മനുഷ്യൻ ഒരുഭാഗം മാത്രമാകണം. ഭൂമി കേന്ദ്രീകൃതമായ വികസന കാഴ്ചപ്പാട് ഉയർത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിൽനിന്നുതന്നെ തുടങ്ങണം. കാരണം കേരളമാണ് ലോകത്തിൽ ഏറ്റവും പ്രകൃതിസുന്ദരമായ ഒരു സ്ഥലം. 40 വർഷംമുമ്പ് എറണാകുളത്ത് സ്കൂളിൽ പഠിക്കുമ്പോൾ പൈപ്പിൽനിന്ന് നേരിട്ടാണ് താൻ വെള്ളം കുടിച്ചിരുന്നത്. ഇന്നത് ആലോചിക്കാൻപോലും കഴിയില്ല. പുഴകൾ അടക്കമുള്ള ജലസ്രോതസ്സുകൾ മലിനമാക്കി പകരം പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കൊണ്ടുനടന്ന് കുടിക്കുന്ന മോശം പ്രവണതയാണ് നമ്മൾ ശീലിക്കുന്നത്. പ്രകൃതിക്കുവേണ്ടി ഹൈകോടതിയിൽ ന്യായാധിപന്മാർ വാദിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ഉത്തരവാദിത്തത്തിന്‍റെ ഭാഗമായാണ്. ആർട്ടിക്ൾ 51-എ പ്രകാരം പ്രകൃതി സംരക്ഷണം ഭരണഘടനപരമായ ചുമതലയാണ്. എന്നാൽ, പൊതുജീവിതത്തിൽ ഈ ചുമതല നാം പുലർത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ ആദ്യപ്രതി ഏറ്റുവാങ്ങി. ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് സെക്രട്ടറി ജനറൽ ഡോ. രതി മേനോൻ, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, വി.എം. ഖാലിദ്, ഡോ. വിനോദ്കുമാർ, ഇടപ്പള്ളി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചിത്രം EKG ASH 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.