നിശ്ശബ്ദമായൊഴുകുന്ന സമ്മാനപ്പൊതികൾ

കോഴിക്കോട്: നിശ്ശബദ സേവനത്തിന്‍റെ പ്രതീകമായി പുണ്യമാസത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം സജീവം. പ്രയാസങ്ങൾ അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്കാവശ്യമായ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുകയാണ് റമദാൻ മാസത്തിൽ സന്നദ്ധസംഘടനകളും വാട്സ്ആപ് കൂട്ടായ്മകളും. ദരിദ്രരുടെ ഗണത്തിൽപെടാത്ത അനവധി പേർ കിറ്റിന് അർഹരാണ് എന്നതാണ് പുതിയ കാലത്തെ പ്രത്യേകത. കോവിഡാനന്തര പ്രതിസന്ധി, ഗൾഫ് പ്രതിസന്ധി തുടങ്ങിയവ മൂലം നിരവധി പേരാണ് പ്രയാസങ്ങൾ അനുഭവിക്കുന്നത്. എല്ലാത്തിനുമുപരിയാണ് വിലക്കയറ്റ ഭീഷണി. അത്തരക്കാരുടെ നേരെ ആരും കാണാതെ നീളുകയാണ് മാനുഷികസ്നേഹത്തിന്‍റെ കരങ്ങൾ. നാനാമേഖലകളിൽനിന്നും ദരിദ്രർക്ക് സഹായം ലഭിക്കുമെങ്കിലും ഇടത്തരം ജീവിതം നയിക്കുന്നതിനിടയിൽ പ്രതിസന്ധിയിൽപെട്ടുപോയവരുടെ അവസ്ഥകൾ കണ്ടറിഞ്ഞ് സഹായിക്കുകയാണ് സന്നദ്ധസംഘടനകൾ. ഓരോ റമദാൻ മാസവും ലക്ഷക്കണക്കിന് കിറ്റുകളാണ് കോഴിക്കോട് ജില്ലയിൽ വിതരണം ചെയ്യുന്നത്. മറ്റ് സേവനങ്ങൾ സംഘടനകൾ പരസ്യപ്പെടുത്തുമെങ്കിലും ഇത്തരം സേവനങ്ങൾ പലപ്പോഴും നിശ്ശബ്ദമാണ്. ശരാശരി ആയിരം രൂപ മൂല്യമുള്ള ഭക്ഷ്യകിറ്റുകളാണ് നൽകുന്നത്. മതമോ ജാതിയോ രാഷ്ട്രീയമോ പരിഗണിക്കാതെയാണ് സമ്മാനപ്പൊതികളായി കിറ്റുകൾ വീടുകളിലെത്തുന്നത്. പരമ്പരാഗത സംഘടനകൾക്ക് പുറമെ വാടസ്ആപ് ഗ്രൂപുകളും ഈ മേഖലയിലേക്കിറങ്ങിയതോടെ വലിയതോതിലാണ് കിറ്റ് വിതരണം നടക്കുന്നത്. പുതിയ തലമുറയും ഇതിലെല്ലാം സജീവമാണ്. ഓൺലൈൻ പണമിടപാടുകൾ വ്യാപകമായതോടെ ഇതിനുള്ള ഫണ്ട് ശേഖരണവും സംഘടനകൾക്ക് എളുപ്പമായി. പണ്ടത്തെപ്പോലെ പിരിവിനിറങ്ങി പണം ശേഖരിക്കേണ്ടതില്ല. വിപണിയിലും ഇതിനായി പ്രത്യേക പാക്കേജുകളുണ്ട്. ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും ഇത്തരം റെഡിമെയ്ഡ് കിറ്റുകൾതന്നെ ലഭ്യമാണ്. പ്രത്യേക പാക്കേജായാണ് ഇവ ഒരുക്കുന്നത്. അവശ്യ ഭക്ഷ്യ വസ്തുക്കളാണ് ഇതിൽ ഉൾപെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.