സി.പി.എം പാർട്ടി കോൺഗ്രസ്: പി. കൃഷ്ണപിള്ളയുടെ ചിരട്ട ശിൽപവുമായി വിനോദ് പയമ്പ്ര

കോഴിക്കോട്: സി.പി.എം പാർട്ടി കോൺഗ്രസ് പ്രചാരണത്തിന്‍റെ ഭാഗമായി പി. കൃഷ്ണപിള്ളയുടെ രൂപവും ലോഗോയും ചിരട്ടയിൽ കൊത്തിയെടുത്ത് വിനോദ് പയമ്പ്ര. മഹാഗണി മരത്തടികൊണ്ടു നിർമിച്ച പീഠത്തിലാണ് പി. കൃഷ്ണപിള്ളയുടെ രൂപമൊരുക്കിയത്. പീഠത്തിൽ സി.പി.എം പാർട്ടി കോൺഗ്രസ് 2022 ഏപ്രിൽ 6-10 കണ്ണൂർ എന്ന് ഇംഗ്ലീഷിൽ ചിരട്ടയുപയോഗിച്ച് കൊത്തിവെച്ചിട്ടുമുണ്ട്. സ്തൂപത്തിലെ അക്ഷരങ്ങളും പ്രതിമയും ഇളനീർ ചിരട്ടയിലും പാർട്ടി കോൺഗ്രസിന്റെ ലോഗോ സാധാരണ ചിരട്ടയിലുമാണ് കൊത്തിയത്. 28 സെ.മീ. ഉയരമുള്ള പ്രതിമയും പീഠവും നിർമിക്കാൻ 26 ദിവസമെടുത്തതായി കലക്ടറേറ്റിലെ ജീവനക്കാരൻ കൂടിയായ വിനോദ് പറയുന്നു. രാത്രി സമയങ്ങളിൽ ഓരോദിവസവും അഞ്ചു മണിക്കൂറോളം ചെലവഴിച്ചാണ് ശിൽപനിർമാണം പൂർത്തീകരിച്ചത്. ശിൽപത്തിന്‍റെ ഉയരം ഒമ്പത് സെ.മീയും വീതി 5.5 സെ.മീയുമാണ്. പീഠത്തിന് 19 സെ.മീ. ഉയരവും 11 സെ.മീയുമാണ് വീതി. 1984ൽ സ്കൂൾ പഠനകാലത്താണ് ശിൽപ നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഇതിനിടെ മുന്നൂറിലേറെ ശിൽപം നിർമിച്ചു. 350 ചിരട്ടകൾ ഉപയോഗിച്ച് നിർമിച്ച ടീപോയ് വരെ ഇതിൽ ഉൾപ്പെടും. മുള, കൊതുമ്പ്, മരത്തടി, മരവേരുകൾ, ടെറാക്കോട്ട എന്നിവയിലും ശിൽപങ്ങൾ നിർമിക്കാറുണ്ട്. കൊത്തുപണികൾക്ക് യന്ത്രങ്ങളുടെ സഹായമൊന്നും തേടാത്ത വിനോദ് ചെറിയ അരവും വീതികുറഞ്ഞ ഉളിയുമുപയോഗിച്ചാണ് ശിൽപങ്ങൾ നിർമിക്കുന്നത്. ഗാന്ധി ശിൽപം, സ്റ്റാച്യൂ ഓഫ് അഡാക്കോ, വർക്കർ ആൻഡ് കൊൽക്ക്ഹോൾ വിമൻ എന്നിവയെല്ലാം ചിരട്ടയിൽ കൊത്തിയെടുത്ത ഇദ്ദേഹം സാക്ഷരത, ജലസംരക്ഷണം എന്നിവയെല്ലാം വിഷയമാക്കിയും ശിൽപങ്ങളൊരുക്കിയിട്ടുണ്ട്. സിന്ധുവാണ് ഭാര്യ. മകൻ: ആദർശ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT