പണിമുടക്കിലും സജീവമായി ബേപ്പൂർ ഫിഷിങ് ഹാർബർ

ബേപ്പൂർ: ഹർത്താലും പണിമുടക്കും ബാധിക്കാത്ത ബേപ്പൂർ ഫിഷിങ് ഹാർബർ പതിവുപോലെ സജീവമായി. ട്രേഡ്‌ യൂനിയൻ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ബേപ്പൂർ ഫിഷിങ് ഹാർബറിൽ ഭാഗികമായിരുന്നു. ഹാർബറിനോട് ചേർന്നുള്ള ഏതാനും കടകൾ ഭാഗികമായി പ്രവർത്തിച്ചു. ഐസ്സും വെള്ളവും കയറ്റി വലുതും ചെറുതുമായ വാഹനങ്ങൾ സർവിസ് നടത്തി. മത്സ്യവില്പന തകൃതിയായി നടന്നു. വലപ്പണിക്കാർ സാധാരണപോലെ ജോലിയിൽ ഏർപ്പെട്ടു. ഹർത്താലും ബന്ദും ഒരു നിലയിലും ബാധിക്കാത്ത മേഖലയാണ് ബേപ്പൂർ ഫിഷിങ് ഹാർബർ. അതേസമയം, ബേപ്പൂർ തുറമുഖത്ത് തൊഴിലാളികൾ ജോലിക്ക് ഇറങ്ങാത്തത് കാരണം ചരക്കുനീക്കം തടസ്സപ്പെട്ടു. ഇന്നലെ ചരക്കു കയറ്റി പുറപ്പെടേണ്ട ഉരു, ബാർജ് തുടങ്ങിയവ പണിമുടക്ക് കാരണം നിശ്ചലമായി. ചരക്കുകൾ കയറ്റിപ്പോകുവാൻ ഇതരസംസ്ഥാനങ്ങളിൽനിന്ന് ഞായറാഴ്ച വൈകീട്ട് തുറമുഖത്ത് എത്തിയ ലോറികൾ ബേപ്പൂരിൽ തന്നെ തങ്ങി. ബേപ്പൂർ കയർ ഫാക്ടറിയിൽ തൊഴിലാളികൾ ജോലിക്ക് എത്താത്തത് കാരണം പ്രവർത്തനം തടസ്സപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ബേപ്പൂർ ബസ് സ്റ്റാൻഡിൽനിന്നും പുറപ്പെടുന്ന അറുപതോളം ബസുകൾ സർവിസ് നിർത്തിവെച്ചു. മോട്ടോർ സൈക്കിളുകളും ഏതാനും സ്വകാര്യ കാറുകളും മാത്രമാണ് നിരത്തിലിറങ്ങിയത്. അത്യാവശ്യ യാത്രക്കാർക്ക് ഏതാനും ഓട്ടോറിക്ഷകൾ സർവിസ് നടത്തി. അങ്ങാടിയിലെ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. ബേപ്പൂർ ബി.സി റോഡിലെ കക്കാടത്ത് ഉരു നിർമാണ ശാലയും, ഫിഷിങ് ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തുന്ന യാർഡും പണിമുടക്കിൽ പങ്ക് ചേർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.