ആശുപത്രിക്കുള്ളിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസിൽ പരാതി

കോഴിക്കോട്: മെഡിക്കൽ കോളജിൽ രണ്ടാംവർഷ എം.ബി.ബി.എസ് വിദ്യാർഥിയെ ചീഫ് വാർഡൻ ചുമതലയുള്ള അധ്യാപകൻ ഹോസ്റ്റലിൽ കയറി മർദിച്ച സംഭവത്തിൽ ആശുപത്രിക്കുള്ളിൽ കയറി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസിൽ പരാതി നൽകി. ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. സി. ശ്രീകുമാർ പ്രിൻസിപ്പലിന് നൽകിയ പരാതി മെഡിക്കൽ കോളജ് പൊലീസിന് കൈമാറുകയായിരുന്നെന്ന് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ അറിയിച്ചു. വിദ്യാർഥികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് നടപടി. അതേസമയം, അധ്യാപകൻ മർദിച്ചുവെന്ന വിദ്യാർഥിയുടെ പരാതി അന്വേഷിക്കാൻ മെഡിസിൻ വിഭാഗത്തിലെ ഡോ. ജയേഷ് കുമാറിന്‍റെ നേതൃത്വത്തിൽ ആറംഗ സമിതിയെ നിയോഗിച്ചു. ഹോസ്റ്റലിൽ കിടന്നുറങ്ങുകയായിരുന്ന വിദ്യാർഥിയെ ചീഫ് വാർഡൻ ഡോ. സന്തോഷ് കുര്യാക്കോസ് ബൂട്ടിട്ടു ചവിട്ടിയെന്നും അസഭ്യം പറഞ്ഞുവെന്നും കാണിച്ച് രണ്ടാം വർഷ വിദ്യാർഥിയാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. ഡോക്ടര്‍ക്കെതിരെ വിദ്യാര്‍ഥി മെഡി. കോളജ് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ആരോപണവിധേയനായ ഡോ. സന്തോഷ് കുര്യാക്കോസ് പറഞ്ഞു. റാഗിങ്ങിന്‍റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളെ ബ്ലോക്കിൽനിന്ന് മാറ്റാൻ ഡി.എം.ഇയിൽ നിന്ന് ഉത്തരവുണ്ടായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. ഇതിനു വേണ്ടിയാണ് ഹോസ്റ്റലിലെത്തിയത്. വിദ്യാർഥികൾ മാറാൻ തയാറാകാതെ തട്ടിക്കയറുകയായിരുന്നു. വിദ്യാര്‍ഥിയെ ബൂട്ട് ഉപയോഗിച്ച് മര്‍ദിച്ചിട്ടില്ല. റാഗിങ് കേസ് മറച്ചുവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.