'വേനലിൽ പ്രളയമെത്തി', ദുരന്തനിവാരണ പ്രവര്‍ത്തനങ്ങൾ കാര്യക്ഷമമാക്കാൻ

കോഴിക്കോട്​: സംസ്ഥാനത്തെ പ്രളയ-ഉരുള്‍പൊട്ടല്‍ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി റീ ബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ദുരന്തനിവാരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രളയ മോക്ക്ഡ്രില്‍ നടത്തി. പ്രളയം രൂക്ഷമാകുന്ന കണ്ണാടിക്കല്‍ വടക്കേവയല്‍ ഭാഗത്താണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് മോക്ക്ഡ്രില്‍ നടത്തിയത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപനം സംബന്ധിച്ച ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പോടെയായിരുന്നു തുടക്കം. ജില്ല എമര്‍ജന്‍സി ഓപറേഷന്‍ സെന്ററില്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി യോഗം ചേരാന്‍ കലക്ടറുടെ നിര്‍ദേശം തൊട്ടു പിറകെയെത്തി. തുടര്‍ന്ന് ജില്ല ആസ്ഥാനത്തും കണ്ണാടിക്കല്‍ വടക്കേ വയലിലും അതിവേഗത്തിലായിരുന്നു നടപടിക്രമങ്ങൾ. രണ്ടു മണിക്കൂറിനുള്ളില്‍ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. കലക്ടറേറ്റില്‍ കലക്ടര്‍ ഡോ. തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി കണ്ണാടിക്കലിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സബ് കലക്ടര്‍ ചെല്‍സ സിനി നേതൃത്വം നല്‍കി. റവന്യൂ, പൊലീസ്, അഗ്‌നിരക്ഷ സേന, മോട്ടോര്‍ വാഹനവകുപ്പ്, ഐ.ടി.ബി.പി, ആരോഗ്യ വകുപ്പ് എന്നിവയും പഞ്ചായത്ത് സംഘങ്ങളും നാട്ടുകാരും വടക്കേവയലില്‍ പ്രവര്‍ത്തനക്ഷമമായി. നിമിഷങ്ങള്‍ക്കുള്ളില്‍ പ്രളയസാധ്യത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ക്കും തുടക്കമായി. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ ദുരന്തമുഖത്തെത്തി. ജില്ല മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ രണ്ട് ആംബുലന്‍സ്, ബീച്ച് ആശുപത്രിയിലെ ഡോ. മൃദുലാലിന്റെ നേതൃത്വത്തിലുള്ള സംഘം എന്നിവര്‍ സംഭവസ്ഥലത്തെത്തി. പരിക്കേറ്റ ഒരാളെയും ആരോഗ്യ പ്രശ്നങ്ങളുണ്ടായ രണ്ടുപേരെയും ആംബുലന്‍സില്‍ വെള്ളിമാട്കുന്നിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 13 ഡോക്ടര്‍മാരടങ്ങുന്ന സംഘം ആശുപത്രിയിലെത്തി അതിവേഗം ചികിത്സ ലഭ്യമാക്കി. ഒരാള്‍ക്ക് സംഭവസ്ഥലത്ത് വെച്ചു തന്നെ സി.പി.ആര്‍ കൊടുത്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പ്രവര്‍ത്തനങ്ങളുടെ തത്സമയ വിവരങ്ങള്‍ ജില്ല എമര്‍ജന്‍സി ഓപറേഷന്‍ സെന്ററില്‍ നിന്ന് സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍ സെന്ററിലേക്ക് അയച്ചുകൊണ്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.