എയിംസ്: ധനകാര്യമന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചശേഷം

കോഴിക്കോട്​: കേരളത്തിൽ എയിംസ് അനുവദിക്കുന്നത് ധനകാര്യമന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരത്തിന്‌ ശേഷമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി എം.കെ. രാഘവൻ എം.പി അറിയിച്ചു. വിഷയം എം.പി പാർലമെന്‍റിൽ ഉന്നയിച്ചിരുന്നു. മറുപടിയായാണ് ഇക്കാര്യത്തിൽ കേന്ദ്ര ആരോഗ്യ സഹ മന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ എം.പി വിവരം അറിയിച്ചത്. ഒരുസംസ്ഥാനത്ത് ഒരു എയിംസ് എന്നത് കേന്ദ്രസർക്കാറിന്‍റെ നയമാണെന്നും അത് പ്രധാനമന്ത്രി സ്വാസ്ത്യ സുരക്ഷായോജന (പി.എം.എസ്.എസ്.വൈ) പദ്ധതിപ്രകാരം ഘട്ടം ഘട്ടമായി മുഴുവൻ സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്നും മന്ത്രി എം.പിയെ അറിയിച്ചു. എയിംസ് സ്ഥാപിക്കുന്നതിന് അനുയോജ്യമായ ബദൽ സ്ഥാനങ്ങൾ കണ്ടെത്തുന്നതിന് മുഖ്യമന്ത്രിയോട് നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് തുടർച്ചയായി സംസ്ഥാനസർക്കാർ വിവിധ ജില്ലകളിലായി നാല്​ അനുയോജ്യ സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രസർക്കാറിനെ അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് തുടർ നടപടികൾക്ക് ആരോഗ്യമന്ത്രാലയം കേന്ദ്ര ധനമന്ത്രാലയത്തിന്റെ തത്വത്തിൽ അംഗീകാരം തേടിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മലബാറിലെ ആരോഗ്യമേഖലയിലെ പിന്നാക്കാവസ്ഥ പാർലമെന്‍റിൽ ചൂണ്ടിക്കാട്ടിയതിന് മറുപടിയായി, എയിംസ് അനുവദിക്കുന്നതിൽ കാലതാമസം ഉണ്ടെങ്കിലും നിലവിലെ കേരളത്തിന്‍റെ ആരോഗ്യ മേഖലയിലെ ആവശ്യങ്ങൾക്ക് അനുസൃതമായി സംസ്ഥാനം നൽകുന്ന പ്രോഗ്രാം ഇംപ്ലിമെന്റേഷൻ പ്ലാൻ (പി.ഐ.പി) പ്രകാരം സാങ്കേതിക സാമ്പത്തിക സഹായങ്ങൾ കേന്ദ്രസർക്കാർ നാഷനൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) വഴി നൽകുന്നുണ്ടെന്നും മന്ത്രി എം.പിക്ക് നൽകിയ കത്തിൽ അറിയിച്ചു. ആരോഗ്യസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനം നൽകുന്ന പുതിയ പദ്ധതി നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.