പല ഭാഗങ്ങളില്‍നിന്ന് വിദ്യാര്‍ഥികളെത്തുന്നത് വിദ്യാഭ്യാസമേഖലക്ക് തുണയാവും -മുഖ്യമന്ത്രി

കോഴിക്കോട്: പല ഭാഗങ്ങളില്‍നിന്ന് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനാവുന്നത് ഉന്നത വിദ്യാഭ്യാസമേഖലക്ക് തുണയാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാറിനും സ്വകാര്യ-സഹകരണ മാനേജ്‌മെന്‍റുകൾക്കും ഇതിൽ വലിയ പങ്കുവഹിക്കാനാവും. എരഞ്ഞിപ്പാലത്ത് മര്‍കസ് ഇന്‍റര്‍നാഷനല്‍ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസം നാട്ടിലുണ്ടാവണമെന്നത് എല്ലാവരുടേയും ലക്ഷ്യമാവണം. കാലത്തിനനുസൃതമായ കോഴ്‌സുകള്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ വ്യവസായികമേഖലയുമായി ബന്ധിപ്പിച്ച് തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വപ്നനഗരിയില്‍നടന്ന ചടങ്ങില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇതരരാജ്യങ്ങളിലും സംസ്ഥാനങ്ങളിലും പഠിക്കാന്‍ പോകേണ്ട സാഹചര്യം പരമാവധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ഒരുലക്ഷം ചതുരശ്ര അടിയിൽ ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ചാണ് സ്‌കൂള്‍ പണിതത്. മര്‍കസ് പ്രസിഡന്റ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, മര്‍കസ് ഉപാധ്യക്ഷന്‍ സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങൾ, ട്രഷറര്‍ എ.പി. അബ്ദുല്‍ കരീം ഹാജി ചാലിയം, ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി, മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, കൗൺസിലർ എം.എൻ. പ്രവീണ്‍, ഡോ. കെ. മൊയ്തു, പി. മോഹനന്‍, വി.എം. കോയ, സൂര്യ അബ്ദുല്‍ഗഫൂര്‍, മുഹമ്മദ് തുറാബ് അസ്സഖാഫി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.