കോവിഡ് നിയന്ത്രണങ്ങളിൽ മറ്റൊരു ശനി കൂടി

കോഴിക്കോട്: പടർന്നുപിടിക്കുന്ന കോവിഡിന് തടയിടാൻ കടുത്ത നിയന്ത്രണങ്ങളുമായി മറ്റൊരു ശനിയാഴ്ച കൂടി. അനാവശ്യ യാത്രക്കാരെ കണ്ടെത്താൻ നഗരത്തിൽ വിവിധയിടങ്ങളിൽ പൊലീസ് റോഡിൽ ബാരിക്കേഡ് കെട്ടി പരിശോധിച്ചു. പാവങ്ങാട്, വെസ്റ്റ്ഹിൽ, ക്രിസ്ത്യൻ കോളജ്, കല്ലായി റോഡ് തുടങ്ങി നഗരത്തിലെ പ്രധാന കവലകളിലായിരുന്നു പരിശോധന. മതിയായ കാരണമില്ലായെ യാത്രക്കിറങ്ങിയവരെ തിരിച്ചയച്ചു. പൊതുവിൽ ജനങ്ങൾ നിയന്ത്രണങ്ങൾ സ്വയം ഏറ്റെടുത്ത അവസ്ഥയായിരുന്നു ശനിയാഴ്ചയുമെന്ന് പൊലീസ് പറഞ്ഞു. ഭൂരിപക്ഷമാളുകളും വീടുകളിൽ തന്നെ തങ്ങി. സാധനങ്ങൾ വാങ്ങാനും മറ്റും തൊട്ടടുത്ത കടകളിലേക്കും മാർക്കറ്റുകളിലേക്കുമിറങ്ങിയവരെ പൊലീസ് തടഞ്ഞില്ല. ഓട്ടോറിക്ഷകൾ നിരത്തിലിറങ്ങിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ബസ് സ്റ്റാൻഡുകൾക്ക് മുന്നിലടക്കം ഓട്ടോകളുടെ ക്യൂ പ്രത്യക്ഷപ്പെട്ടു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും പേരിന് മാത്രം ഓടി. ബസുകളിലും ആളുകൾ കുറവായിരുന്നു. പാളയം, സെൻട്രൽ മാർക്കറ്റിലും പുതിയാപ്പ, വെള്ളയിൽ മീൻപിടിത്ത ഹാർബറിലും വെള്ളിയാഴ്ച ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ കോർപറേഷൻ സംഘം മിന്നൽ പരിശോധന നടത്തിയിരുന്നു. ആളുകൾ കൂടുന്നത് തടയാൻ കർശന നടപടിയെടുക്കണമെന്ന് നിർദേശം നൽകിയതോടെ ശനിയാഴ്ച തിരക്കിന് ശമനമുണ്ടായിട്ടുണ്ട്. വോട്ടെണ്ണൽ ദിവസമായ ഞായറാഴ്ചയും നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.