പേരാമ്പ്ര: മഴയിലും കാറ്റിലും ആവള, പേരാമ്പ്ര എരവട്ടൂര്‍, ചേനായി ഭാഗത്ത് കനത്തനാശം. ശക്തമായ ചുഴലിക്കാറ്റില്‍ മരങ്ങള്‍ വീടുകള്‍ക്കു മുകളിലേക്ക് പിഴുതുവീണും പൊട്ടിവീണുമാണ് നാശമുണ്ടായത്. നിരവധി വീടുകള്‍ക്ക് സാരമായ കേടുപാടുകളുണ്ടായി. എരവട്ടൂര്‍ ഏരത്ത്മുക്ക്, സുഭിക്ഷ പരിസരം, ചേനായി, മഞ്ചേരിക്കുന്ന് ഭാഗങ്ങളിലാണ് കൂടുതല്‍ നാശം സംഭവിച്ചത്. ആവള മഠത്തിൽ മുക്ക്, പെരിങ്ങളത്ത്പൊയിൽ, മാനവ എന്നിവിടങ്ങളിലും വീടുകൾക്ക് കേടുപാടും കൃഷിക്ക് വ്യാപകനാശവും സംഭവിച്ചു. രാത്രി 12.30നും ഒന്നിനുമിടയിലാണ് അതിശക്തമായ കാറ്റ് വീശിയത്. എരവട്ടൂര്‍ നെല്ലിയുള്ളതില്‍ ബാബു, വെളിച്ചകുളങ്ങര രവി, തെക്കെ വെങ്കക്കുന്നുമ്മല്‍ രാഗേഷ്, തെക്കെ വെങ്കക്കുന്നുമ്മല്‍ ഫൈസല്‍, കുണ്ടുംകര വി.കെ. ഗോവിന്ദന്‍, വെങ്ങളത്ത്കണ്ടി സലാം, അരീക്കുഴിയില്‍ മൊയ്തി, വലിയപറമ്പില്‍ കുഞ്ഞാമി, അരീക്കുഴിയില്‍ സാറ, കുട്ടിക്കുന്നുമ്മല്‍ രജീഷ്, കുട്ടിക്കുന്നുമ്മല്‍ രാജീവന്‍, പുതിയേടത്ത്കണ്ടി സ്വാമിനാഥന്‍, പുതിയേടത്ത് കണ്ടി കണ്ണന്‍, അരീക്കുഴിയില്‍ മൊയ്തു, ആവള കോറോത്ത് കണ്ണൻ നമ്പ്യാർ തുടങ്ങിയവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. നെല്ലിയുള്ളതില്‍ ബാബുവിൻെറ വീടിനു മുകളില്‍ സമീപത്തെ തേക്ക്, പ്ലാവ്, മാവ് തുടങ്ങിയ മരങ്ങള്‍ വന്നുപതിച്ച് വീട് പൂർണമായും തകര്‍ന്നു. കാറ്റിൻെറ വന്‍ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ വീട്ടിനകത്തുണ്ടായിരുന്ന പ്രായംചെന്ന ബാബുവിൻെറ മാതാവ് ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റില്ല. വെളിച്ചകുളങ്ങര രവിയുടെ വീടും കൃഷിയും തകര്‍ന്നു. ഫൈസലിൻെറ വീടിനും കുണ്ടുംകര വി.കെ. ഗോവിന്ദൻെറ വീടിനു മുകളിലേക്ക് സമീപത്തെ മരം വീണും കേടുപാട് സംഭവിച്ചു. വെങ്ങളത്ത്കണ്ടി സലാം, അരീക്കുഴിയില്‍ മൊയ്തി എന്നിവരുടെ വീടുകള്‍ക്കു മുകളിലും വലിയപറമ്പില്‍ കുഞ്ഞാമിയുടെ വീടും വിറകുപുരയും തെങ്ങ് വീണ് തകര്‍ന്നു. അരീക്കുഴിയില്‍ സാറയുടെ വീടിനു മുകളിലേക്ക് മാവ് പൊട്ടിവീണ് കേടുപാട് സംഭവിച്ചു. കുട്ടിക്കുന്നുമ്മല്‍ രജീഷ്, കുട്ടിക്കുന്നുമ്മല്‍ രാജീവന്‍ എന്നിവരുടെ വീടിൻെറ പിറകുവശത്ത് തെങ്ങ് വീണ് മേല്‍ക്കൂര തകര്‍ന്നു. പുതിയേടത്ത് കണ്ടി സ്വാമിനാഥൻെറയും പുതിയേടത്ത്കണ്ടി കണ്ണൻെറയും വീടുകളിലേക്ക് സമീപത്തെ മരങ്ങള്‍ പൊട്ടിവീഴുകയായിരുന്നു. അരീക്കുഴിയില്‍ മൊയ്തുവിൻെറ വീടിനു മുകളിലേക്ക് മരച്ചില്ലകള്‍ പതിക്കുകയും മേല്‍ക്കൂരക്ക് ഉപയോഗിച്ച പ്ലാസ്റ്റിക് ഷീറ്റുകള്‍ പറന്നുപോവുകയും ചെയ്തു. പ്രദേശത്ത് അൽപസമയം വീശിയടിച്ച ചുഴലിക്കാറ്റ് കനത്തനാശം വിതച്ചു. വീടുകള്‍ക്ക് കേടുപടുകള്‍ ഉണ്ടായതിനു പുറമേ പ്രദേശത്ത് വന്‍ കൃഷിനാശവും ഉണ്ടായി. തെങ്ങ്, കമുക്, വാഴ, മറ്റ് ഇടവിള കൃഷികള്‍ എന്നിവ നശിച്ചിട്ടുണ്ട്. ആവള പെരിങ്ങളത്ത്പൊയിൽ രയരോത്ത് കുഞ്ഞബ്ദുല്ല, നാഗത്താംപൊയിൽ വിജയൻ, മഠത്തിൽമുക്ക് തറവട്ടത്ത് ഈസ, പ്രേമൻ, രാജീവൻ, ഉണ്ണി, കോറോത്ത് കണ്ണൻ നായർ എന്നിവരുടെ കൃഷിയാണ് നശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.