പടം -ഗിരീഷ് ഉരുൾപൊട്ടൽ ഭീഷണി; പ്രക്ഷോഭവുമായി കുണ്ടൻചാൽ കോളനിവാസികൾ

കണ്ണൂർ: ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന കുണ്ടൻചാൽ കോളനിവാസികൾ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ചിറക്കൽ പഞ്ചായത്തിലെ തട്ടുകോളനിയായ കുണ്ടൻചാൽ കോളനിയിലെ 31ഓളം കുടുംബങ്ങളാണ് ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നത്. വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ശാശ്വത നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പ്രദേശവാസികൾ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തിയത്. പഞ്ചായത്തിലെ 14ാം വാർഡിൽപെട്ട കോളനി ഒരു പതിറ്റാണ്ടിലേറെയായി ഉരുൾപൊട്ടൽ ഭീഷണിയിലാണ്. മഴക്കാലമായാൽ മിക്ക വീടിന് മുകളിലും മണ്ണിടിഞ്ഞുവീഴുന്നത് പതിവാണ്. മഴ കനത്താൽ ഏതുസമയവും വീട് ഉരുൾപൊട്ടലിൽ നശിക്കുമെന്ന ഭയത്തിലാണ് കുടുംബങ്ങൾ കഴിയുന്നത്. വിഷയം പഞ്ചായത്ത്, ജില്ല അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ല എന്നാണ് കോളനിവാസികളുടെ ആരോപണം. അതിനാൽ കുടുംബങ്ങളെ മറ്റൊരിടത്ത് പുനരധിവസിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ധർണ അഡ്വ. കസ്തൂരിദേവൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി-വർഗ ഐക്യവേദി ജില്ല പ്രസിഡന്‍റ് സന്തോഷ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. കെ. സനീഷ് സ്വാഗതവും സനീഷ് കാങ്കോൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.