ആലിൻചുവട്ടിൽ യാത്രക്കാരെ ഇറക്കി ബസ് സർവിസ് കുരുവട്ടൂർ: ബസ് നിർത്തിയിടുന്നതിനെതിരെ കുരുവട്ടൂർ പഞ്ചായത്ത് നോട്ടീസ് നൽകിയ തർക്കത്തെതുടർന്ന് ബസ് സ്റ്റാൻഡിൽ ബസ് കയറ്റാതെ ബസ് ജീവനക്കാരുടെ പ്രതിഷേധം. പറമ്പിൽ ബസാർ ജങ്ഷനിലെ ആലിൻചുവട്ടിൽ യാത്രക്കാരെ ഇറക്കിയാണ് ബസ് സർവിസ് നടത്തുന്നത്. ഞായറാഴ്ച പണിമുടക്കിയ തൊഴിലാളികൾ ബസ് സർവിസ് തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. കോഴിക്കോട് ഭാഗത്തുനിന്ന് തടമ്പാട്ടുതാഴം വഴി വരുന്ന ബസുകൾ യാത്രക്കാരെ ആലിൻചുവട്ടിൽ ഇറക്കി മല്ലിശ്ശേരി താഴത്തുനിന്നാണ് തിരിച്ചുപോകുന്നത്. ചെറുവറ്റവഴി വരുന്ന ബസുകൾ മല്ലിശ്ശേരി താഴത്തുനിന്നാണ് തിരിച്ചുപോകുന്നത്. ട്രിപ് അവസാനിച്ച് സ്റ്റാൻഡിൽ ബസുകൾ നിർത്തിയിടുന്നതിനെതിരെ കുരുവട്ടൂർ പഞ്ചായത്ത് ബസുടമകൾക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നു എന്നാണ് നോട്ടീസിൽ അറിയിച്ചത്. ഇത് സ്ത്രീകളും കുട്ടികളും അടക്കമുള്ള സമീപവാസികൾക്ക് പ്രയാസം ഉണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് നോട്ടീസ് നൽകിയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാൽ, അംഗീകാരമില്ലാത്ത രീതിയിലാണ് ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നതെന്നും സ്വകാര്യ കെട്ടിട ഉടമയെ സഹായിക്കാൻ പഞ്ചായത്ത് അധികൃതർ ശ്രമിക്കുകയാണെന്നും ബസ് ജീവനക്കാർ ആരോപിച്ചിരുന്നു. കെട്ടിടത്തിന് നിയമാനുസൃത പാർക്കിങ് സൗകര്യമില്ല. ബസ് സ്റ്റാൻഡിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതുമൂലം 30ലേറെയുള്ള ബസുകൾ എത്തുന്നിടത്ത് തിരിക്കാൻപോലും സ്ഥലമില്ലെന്ന് ബസ് ജീവനക്കാർ ആരോപിക്കുന്നു. ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം തന്നെയാണ് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. ബസ് ജീവനക്കാർക്ക് ഉപയോഗിക്കാൻ കംഫർട്ട് സ്റ്റേഷനും പാർക്കിങ്ങും അനുവദിച്ചാൽ മാത്രമേ ബസ് സ്റ്റാൻഡിൽ കയറ്റുകയുള്ളൂവെന്ന് ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.