സ്വാതന്ത്ര്യത്തിന്‍റെ കഥപറഞ്ഞ് ചരിത്രപ്രദർശനം

കോഴിക്കോട്: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച് ബി.ഇ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബും ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷനും സംയുക്തമായി ചരിത്രപ്രദർശനം സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമരത്തിന്‍റെ ഓരോ മുഹൂർത്തവും പറഞ്ഞുതരുന്നതാണ് മഹാത്മാഗാന്ധിയുടെ 150ൽപരം ഫോട്ടോകൾ ഉൾപ്പെടുത്തിയുള്ള പ്രദർശനം. ചാർലി ചാപ്ലിനുമൊത്തുള്ള ഗാന്ധിജിയുടെ ഫോട്ടോ, കുടുംബ ഫോട്ടോ, ഇന്ദിര ഗാന്ധി, എഡ്വിന മൗണ്ട്ബാറ്റൺ എന്നിവരോടൊപ്പമെല്ലാമുള്ള ഫോട്ടോകൾ അപൂർവ അനുഭവമാണ്. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തിറക്കിയ സ്റ്റാമ്പുകൾ, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, വല്ലഭ്ഭായ് പട്ടേൽ, ഗാന്ധിജി എന്നിവരുടെ മുഖചിത്രങ്ങളുള്ള നാണയങ്ങൾ, രവീന്ദ്രനാഥ ടാഗോറിന്‍റെ 150ാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ 150 രൂപയുടെ നാണയം, അബ്ദുൽ കലാം ആസാദിന്‍റെ 20 രൂപയുടെ നാണയം എന്നിവ അടങ്ങിയ അപൂർവശേഖരമാണ് പ്രദർശനത്തിലുള്ളത്. സ്വാതന്ത്ര്യസമര സേനാനികൾ ഉപയോഗിച്ചിരുന്ന ചർക്ക, പൈതൃക വസ്തുക്കൾ, മെഡലുകൾ, പത്രം, 1947 ആഗസ്റ്റ് 15ന് ഇറങ്ങിയ വിവിധ ഭാഷകളിലെ പത്രങ്ങൾ, ഗാന്ധിജി ഇറക്കിയിരുന്ന ഹരിജൻ പത്രം എന്നിവയെക്കുറിച്ചെല്ലാം പുതിയതലമുറക്ക് പരിചയപ്പെടുത്തുന്നുണ്ട്. ഗാന്ധിജിയുടെ പ്രസംഗത്തിന്‍റെയും നെഹ്റുവിന്‍റെ പ്രസംഗത്തിന്‍റെയും ആകാശവാണി പരിപാടി അവസാനിപ്പിക്കുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ദേശീയഗാനത്തിന്‍റെയും ഗ്രാമഫോൺ റെക്കോഡുകൾ എന്നിവയെല്ലാം കേൾക്കാനുള്ള അവസരവും പ്രദർശനം ഒരുക്കിയിരുന്നു. ഗാന്ധിസ്മാരക നാണയമായ 20 പൈസകൊണ്ട് അബ്ദുൽ ജബ്ബാർ കുറ്റിച്ചിറ മനോഹരമായ സ്വാതന്ത്ര്യദിനാശംസകളും ഒരുക്കിയിരുന്നു. 500ഓളം 20 പൈസ നാണയങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ മെംബർമാരായ റഷീദ് മക്കട, പി.കെ. വികാസ്, എം.കെ. ലത്തീഫ് എന്നിവരുടെ ശേഖരങ്ങളാണ് ഉപയോഗിച്ചത്. ബി.ഇ.എം സ്കൂളിൽ കോഴിക്കോട് എ.സി.പി കുഞ്ഞിമോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ.പി. പ്രമോദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രൻസിപ്പൽ ജെസി ജോസഫ്, റഷീദ് മക്കട, സലീം പടവണ്ണ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.