തെങ്ങിലക്കടവ് കാൻസർ സെന്റർ ഉദ്യോഗസ്ഥർ സന്ദർശിച്ചു

മാവൂർ: നേരത്തെ സ്വകാര്യമേഖലയിലുണ്ടായിരുന്നതും പിന്നീട് സർക്കാറിന് നൽകിയതുമായ മാവൂർ തെങ്ങിലക്കടവ് കാൻസർ സെന്റർ ഉദ്യോഗസ്ഥർ സന്ദർശിച്ചു. പൊതുമരാമത്ത്, നാഷനൽ ഹെൽത്ത് മിഷൻ, തലശ്ശേരി മലബാർ കാൻസർ സൻെറർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് സന്ദർശിച്ചത്. കാൻസർ സെന്ററിൽ സൗകര്യം ഒരുക്കുന്നതിനും നവീകരണത്തിനുമായി ഒരുകോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ മാസ്റ്റർപ്ലാൻ തയാറാക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന. താഴെ നിലയിൽ നേരത്തെതന്നെ അടിസ്ഥാനസൗകര്യം ഒരുക്കിയിരുന്നു. മുകൾനിലയിലാണ് കൂടുതൽ സൗകര്യം ഒരുക്കാനുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് വികസനത്തിനുള്ള മാസ്റ്റർപ്ലാൻ തയാറാക്കുന്നത്. ഇവരുടെ പ്രതിനിധികളും കൂടെയുണ്ടായിരുന്നു. കെട്ടിടങ്ങളും പരിസരവും സംഘം വിശദമായി പരിശോധിച്ചു. 2010ലാണ് കാൻസർ സെന്റർ സർക്കാറിലേക്ക് കൈമാറുന്നത്. ഏറക്കാലമായി ഇത് ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഇവിടെ കാൻസർ ഡിറ്റക്ഷൻ സെന്റർ സ്ഥാപിക്കാൻ തീരുമാനമായത്. സർക്കാറിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെയും കോഴിക്കോട് മെഡിക്കൽ കോളജിന്റെ സഹകരണത്തോടെയുമാണ് സെന്റർ പ്രവർത്തിക്കുക. നാഷനൽ ഹെൽത്ത് മിഷൻ ജില്ല പ്രോജക്ട് മാനേജർ ഡോ. എ. നവീൻ, ഡോ. ടി. അജയ്കുമാർ, ഡോ. എ.ടി. നീതു, എൻജിനീയർ മിഥുൻ, തലശ്ശേരി മലബാർ കാൻസർ സെന്റർ എൻജിനീയർ പി.കെ. റീന, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ പി. ഹുബൈബ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. പി.ടി.എ. റഹീം എം.എൽ.എയും കൂടെയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.