കാനയും കലുങ്കും നിർമിച്ചു; പൂനൂർ കേളോത്തെ വെള്ളക്കെട്ടിന് പരിഹാരം 

എകരൂൽ: കൊയിലാണ്ടി-എടവണ്ണ സംസ്‌ഥാന പാതയിൽ പൂനൂർ 19, കേളോത്ത് ഭാഗത്ത് ഓവുചാലും റോഡിനു കുറുകെ കലുങ്കും നിർമിച്ചതോടെ പ്രദേശത്തെ തീരാദുരിതമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി. വർഷങ്ങളായി ഈ ഭാഗത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കണമെന്നത് നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു. മഴ ശക്തമാകുമ്പോൾ ഈ ഭാഗത്തെ റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങുകയും സമീപത്തെ കടകളിലേക്ക് വെള്ളം കയറുകയും ചെയ്തിരുന്നു. താഴ്ന്ന പ്രദേശമായ ഇവിടെ വർഷങ്ങളായി വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാരും ഇരുചക്ര വാഹനക്കാരും ഏറെ പ്രയാസപ്പെടാറുണ്ടായിരുന്നു. തൊട്ടടുത്ത കേളോത്ത് ഗവ. എൽ.പി സ്‌കൂളിലേക്കുള്ള കൊച്ചുകുട്ടികൾക്ക് ഈ ഭാഗത്തുകൂടി നടന്നുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. റോഡ് ഉയർത്തി നവീകരണപ്രവൃത്തി നടന്നെങ്കിലും വെള്ളക്കെട്ട് പരിഹരിക്കാൻ കരാറുകാർ ശ്രമിച്ചിരുന്നില്ല. റോഡിനു കുറുകെ കലുങ്ക് നിർമിക്കേണ്ടതില്ലെന്നും റോഡ് പ്രവൃത്തി പൂർത്തിയാവുന്ന മുറക്ക് വെള്ളക്കെട്ട് ഉണ്ടാവില്ല എന്നുമായിരുന്നു കരാറുകാരുടെ നിലപാട്. കലുങ്ക് നിർമിക്കാതെ കരാറുകാർ ഒന്നാം ഘട്ട ടാറിങ് പൂർത്തിയാക്കിയിരുന്നെങ്കിലും വെള്ളക്കെട്ടിന് ശമനമുണ്ടായില്ല. നാട്ടുകാരുടെ നിരന്തരമായ ആവശ്യം 'മാധ്യമം' പലതവണ വാർത്തയാക്കി അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും കെ.എം. സചിൻ ദേവ് എം.എൽ.എയുടെ ഇടപെടലിനൊടുവിൽ കരാറുകാർ റോഡിനു കുറുകെ കലുങ്ക് നിർമിച്ച് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.