അഴീക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ മുഖം മാറുന്നു

അഴീക്കോട്: അര നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന അഴീക്കോട് സാമൂഹികാരോഗ്യകേന്ദ്രം പൊളിച്ചു മാറ്റുന്നു. പുതിയ കെട്ടിടം നിർമാണം ഉടൻ തുടങ്ങും. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്ന് വീഴുകയും തൂണുകൾക്ക് ബലക്ഷയം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയാന്‍ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് നടപടിയാരംഭിച്ചത്. നിലവിലുള്ള കെട്ടിടത്തിന്റെ ശോച്യാവസ്ഥ പലതവണ വാര്‍ത്തയായിരുന്നു. 1967ല്‍ പണിത പഴയകെട്ടിടം പൊളിച്ചു നീക്കാന്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് കരാറെടുത്തത്. തിങ്കളാഴ്ച പൊളിക്കല്‍ തുടങ്ങും. ആധുനിക രീതിയിലുള്ള ആശുപത്രി ബ്ലോക്ക് നിർമിക്കാൻ ആവശ്യമായ നടപടികള്‍ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി ബ്ലോക്ക് ഫണ്ടും കെ.വി. സുമേഷ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടും ഉപയോഗിച്ചാണ് പുതിയ കെട്ടിടം പണിയുക. പ്രവൃത്തി ആരംഭിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് 1.10 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. മൊത്തം അഞ്ചു കോടി രൂപ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഒ.പി ബ്ലോക്ക്, ഡെന്റൽ ബ്ലോക്ക്, കാൻസർ പരിശോധനകേന്ദ്രം, ഫിസിയോ തെറപ്പി ബ്ലോക്ക്, ലാബ് സെക്ഷൻ, എൻ.സി.ഡി ക്ലിനിക്ക്, ഇംപ്യൂണിസേഷൻ ബ്ലോക്ക് തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ഉൾപ്പെടുന്ന ആശുപത്രി കെട്ടിടമാണ് നിർമിക്കുകയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ പറഞ്ഞു. ഒന്നാം ഘട്ട പ്രവർത്തനങ്ങൾ 2023 മാർച്ചോടെ പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. ആശുപത്രിയുടെ മുൻഭാഗത്ത് ക്രമപ്പെടുത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ , വൈസ് പ്രസിഡന്റ് അബ്ദുൽ നിസാർ വായിപ്പറമ്പ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. പ്രസീത എന്നിവർ ആശുപത്രി പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വിലയിരുത്തി. ആശുപത്രി പൊളിക്കുന്ന സന്ദർഭത്തിൽ രോഗികൾക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും രോഗികളുടെ പൂർണ സഹകരണമുണ്ടാകണമെന്ന് മെഡിക്കൽ ഓഫിസർ ഡോ. സിന്ധുകല പറഞ്ഞു. ചിത്രം: പൊളിച്ചുമാറ്റേണ്ട അഴീക്കോട് സാമൂഹികാരോഗ്യകേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.