അപകടഭീഷണിയായ ഗ്രാസിം ക്വാർട്ടേഴ്സുകൾ പൊളിച്ചുനീക്കും

മാവൂർ: 21 വർഷംമുമ്പ് അടച്ചുപൂട്ടിയ മാവൂർ ഗ്രാസിം ഫാക്ടറിയുടെ റോഡരികിലെ ലേബർ ക്വാർട്ടേഴ്സ് കെട്ടിടങ്ങളിൽ അപകട ഭീഷണിയായവ പൊളിച്ചുനീക്കാൻ തീരുമാനം. മാവൂർ കൂളിമാട്, മാവൂർ-കെട്ടാങ്ങൽ റോഡുകളുടെ അരികിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണി ഉയർത്തുന്ന ബഹുനില കെട്ടിടങ്ങളാണ് പൊളിച്ചുനീക്കുക. ഫാക്ടറി പ്രവർത്തിക്കുന്ന സമയത്ത് തൊഴിലാളി കുടുംബങ്ങൾ താമസിച്ച ഈ ക്വാർട്ടേഴ്സ് കെട്ടിടങ്ങളിൽ പലതും ജീർണിച്ച് അപകടഭീഷണിയിലാണ്. കൂളിമാട് റോഡിൽ എട്ടോളം കെട്ടിടങ്ങളാണ് റോഡരികിലായുള്ളത്. ഗ്രാസിം കോളനി റോഡിലും കെട്ടാങ്ങൽ റോഡരികിലുമായി വേറെയുമുണ്ട്. ഇതിൽ അപകടഭീഷണിയായവ പൊളിച്ചുമാറ്റുന്നതിനാണ് പ്രാദേശിക ഭരണ ചുമതലയുള്ള ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജർ ലഫ്റ്റനന്റ് കേണൽ കെ.കെ. മനു ബിർള മാനേജ്മെന്റിന്റെ അനുമതി തേടിയത്. ഏതൊക്കെ കെട്ടിടങ്ങളാണ് അപകട ഭീഷണിയിലുള്ളതെന്ന് പട്ടികപ്പെടുത്തി മാനേജ്മെന്റിന് സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന മുറക്ക് പൊളിച്ചുമാറ്റുന്നതിനുള്ള തുടർനടപടികളെടുക്കുമെന്നും കെ.കെ. മനു 'മാധ്യമ'ത്തോട് പറഞ്ഞു. 1999 മേയ് മാസത്തിലാണ് ഫാക്ടറി ഉൽപാദനം നിർത്തുന്നത്. 2001 ജൂലൈ ഏഴിന് തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകി കമ്പനി അടച്ചുപൂട്ടി. തുടർന്ന് തൊഴിലാളികളും കുടുംബങ്ങളും ഒഴിഞ്ഞുപോയതോടെ കെട്ടിടങ്ങൾ ബാക്കിയായി. മൂന്നും നാലും നിലകളിലുള്ള കോൺക്രീറ്റ് കെട്ടിടങ്ങളുടെ മര ഉരുപ്പടികളെല്ലാം സാമൂഹികവിരുദ്ധകൾ കവർന്നു. ഫാക്ടറി ഭൂമിയിലെ കെട്ടിടങ്ങളും മറ്റും നേരത്തെതന്നെ പൊളിച്ചുമാറ്റിയിരുന്നു. തെങ്കാശി ആസ്ഥാനമായുള്ള ഷാൻഫാകോ കമ്പനിയാണ് കരാർ എടുത്ത് പൊളിച്ചുനീക്കിയത്. മാവൂരിലും പാറമ്മലിലുമായി ലേബർ ക്വാർട്ടേഴ്സ് കെട്ടിടങ്ങളും മാവൂരിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടങ്ങളുമാണ് ഇനി ശേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.