പെരിങ്ങൊളം ജങ്ഷനിൽ ബൈപാസ് നിർമാണത്തിന് പദ്ധതി

കുന്ദമംഗലം: അഞ്ച് റോഡുകളുടെ സംഗമസ്ഥാനമായ പെരിങ്ങൊളം ജങ്ഷനിൽ ബൈപാസ് നിർമാണത്തിന് പദ്ധതി. കുന്ദമംഗലം, സി.ഡബ്ല്യു.ആർ.ഡി.എം കുറ്റിക്കാട്ടൂർ, ചെത്തുകടവ്, വരിയട്ട്യാക്ക് എന്നിവിടങ്ങളിൽനിന്നുള്ള റോഡുകൾ പരിഷ്കരിച്ചതോടെ പെരിങ്ങൊളം ജങ്ഷനിൽ ഉണ്ടായ ഗതാഗതക്കുരുക്കിന് പരിഹാരമായി റിങ് റോഡ് നിർമിക്കുന്നതിനുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. വീതി കുറഞ്ഞ പെരിങ്ങൊളം ടൗൺ നവീകരണവും റിങ് റോഡ് നിർമാണവും നടത്തുന്നതിനുള്ള പരിശോധനകൾക്കായി പി.ടി.എ. റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ച് വിശദ പദ്ധതിരേഖ തയാറാക്കുന്നതിനുള്ള നടപടിക്ക് തുടക്കം കുറിച്ചു. കുന്ദമംഗലം ടൗണിലേക്ക് പ്രവേശിക്കാതെ വാഹനയാത്രക്കാർ പെരിങ്ങൊളം ജങ്ഷൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ വിവിധ ഭാഗങ്ങളിലേക്ക് കടന്നുപോകുന്നത്. ഇതുമൂലം കുന്ദമംഗലം ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമായിട്ടുണ്ട്. പരിഷ്കരിച്ച വിവിധ റോഡുകളുടെ ഗുണം ലഭ്യമാകണമെങ്കിൽ പെരിങ്ങൊളം ജങ്ഷനിലെ തിരക്ക് ഒഴിവാക്കേണ്ടതുണ്ട്. ബൈപാസ് റോഡ് യാഥാർഥ്യമായാൽ മുക്കം ഭാഗത്തേക്കും താമരശ്ശേരി ഭാഗത്തേക്കുമുള്ള വാഹനയാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽപെടാതെ എളുപ്പത്തിൽ എത്താനാകും. പി.ടി.എ. റഹീം എം.എൽ.എ, പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ എൻ. ശ്രീജയൻ, അസി. എൻജിനീയർ സി.ടി. പ്രസാദ്, ഓവർസിയർ അമൃത വിജയൻ, വി.സി. സേതുമാധവൻ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.