കോഴിക്കോട്: ലഹരിമരുന്നുകളുടെ ഉപയോഗവും വിൽപനയും തടയാൻ ഒരു വർഷം നീളുന്ന സമഗ്ര ലഹരിവിരുദ്ധ പ്രതിരോധ - ബോധവത്കരണ പരിപാടിയായ 'പുതുലഹരിയിലേക്ക്' പദ്ധതിയുമായി ജില്ല ഭരണകൂടം. ജീവിതത്തിൽ സന്തോഷം നൽകുന്ന ആരോഗ്യകരമായ ശീലങ്ങളെയോ പ്രവർത്തനങ്ങളെയോ ആണ് 'പുതുലഹരി' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഈ മാസം 27ന് വെള്ളയിൽ സമുദ്ര ഓഡിറ്റോറിയത്തിൽ നടക്കും. 'പുതുലഹരിക്ക് ഒരു വോട്ട്' എന്ന പേരിൽ കോളജുകളിൽ വോട്ടെടുപ്പ് സംഘടിപ്പിക്കും. തിരഞ്ഞെടുത്ത കാമ്പസുകളിൽ ഉയർന്ന റവന്യൂ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്ദർശനം നടത്തും. വെള്ളിയാഴ്ച രാവിലെ മുതൽ കാമ്പസുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കും. നൂറിലധികം കേന്ദ്രങ്ങളിലൂടെ പ്രത്യേകം സജ്ജീകരിച്ച വാഹനം ദീപശിഖയേന്തി പ്രയാണം നടത്തും. ട്രൈബൽ കോളനികളും തീരദേശ മേഖലകൾ കേന്ദ്രീകരിച്ചും പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കും. വാഹനം 24ന് രാവിലെ എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്സ് കോളജിൽ ഫ്ലാഗ് ഓഫ് ചെയ്യും. നശാ മുക്ത് ഭാരത് അഭിയാൻ, എക്സൈസ്, സാമൂഹികനീതി, തുടങ്ങി 16 വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി എക്സൈസ് കമീഷണർ അബു എബ്രഹാം, അസി. എക്സൈസ് കമീഷണർ എം. സുഗുണൻ, ജില്ല സാമൂഹികനീതി ഓഫിസർ അഷ്റഫ് കാവിൽ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.